സിറിയന്‍ ഭരണഘടന റദ്ദാക്കി ഭീകരര്‍ ; പുതിയ പൊലീസ് സേന രൂപീകരിക്കാന്‍ നീക്കം തുടങ്ങി
ഡമാസ്‌കസ്
ബഷാർ അൽ അസദ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നാലെ സിറിയയിൽ ഭരണസംവിധാനത്തില്‍ അതിവേഗം പിടിമുറുക്കി ഭീകരസംഘടന ഹയാത് തെഹ്‌രീർ അൽ ഷമാം. സിറിയന്‍ ഭരണഘടനയും പാർലമെന്റും റദ്ദാക്കിയതായി അവര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് പുതിയ പൊലീസ് സേനയെ രൂപീകരിക്കാന്‍ നീക്കം തുടങ്ങി.
പുനഃപരിശോധനയ്ക്കായി മൂന്നുമാസത്തേക്കാണ് ഭരണഘടന റദ്ദാക്കുന്നതെന്നാണ് ടെലിവിഷനിൽ ത്ത്സമയ സംപ്രേഷണത്തിലൂടെ ഇടക്കാല സർക്കാർ വക്താവ് ഉബൈദ ആർനോട്ട് അറിയിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക ഇടപെടലുകൾ നാൾക്കുനാൾ ശക്തമാകവെ, സിറിയയിലെ രാഷ്ട്രീയാനിശ്ചിതത്വം നീളുമെന്നാണ് റിപ്പോര്‍ട്ട്.
നയതന്ത്ര ഓഫീസുകൾ
വീണ്ടും തുറന്നു
ഈജിപ്ത്, ഇറാഖ്, സൗദി അറേബ്യ, യുഎഇ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, ഇറ്റലി എന്നീ രാജ്യങ്ങളുടെ ഡമാസ്‌കസിലെ നയതന്ത്ര ഓഫീസുകൾ പ്രവർത്തനം പുനരാരംഭിച്ചു. ജി ഏഴ് രാഷ്ട്രങ്ങൾ സിറിയയിലെ ഇടക്കാല സർക്കാരുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചു. ജർമനിയുടെ ചാൻസലർ ഒലാഫ് ഷോൾസ്, ജോർദാൻ ഭരണാധികാരി അബ്ദുള്ള രണ്ടാമൻ എന്നിവരും സിറിയ വിഷയം ചർച്ച ചെയ്തു. പുതിയ ഭരണനേതൃത്വം എല്ലാവരുടെയും പ്രതിനിധ്യം ഉറപ്പാക്കണമെന്ന് സിറിയയിലെ യു എൻ പ്രതിനിധി ഗെയ്‌ർ പെഡേർസെൻ ആവശ്യപ്പെട്ടു. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യ സന്ദർശിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽനിന്ന് സിറിയക്കാരുടെ മടങ്ങിവരവ് തുടരുന്നു.
ഇസ്രയേൽ
ആക്രമണം തുടരുന്നു
ഗാസയ്ക്കും ലബനനും പുറമേ സിറിയയിലും നാശംവിതച്ച് ഇസ്രയേൽ. ലതാകിയ, ടാർട്ടൗസ് നഗരങ്ങളിലെ തുറമുഖങ്ങളും ആയുധസംഭരണികളും ആക്രമിച്ചു തകർത്തു. ഗോലാൻ കുന്നുകൾവരെ ഇസ്രയേൽ സൈന്യം കടന്നുകയറിയതായാണ് വിവരം. സിറിയൻ സൈന്യത്തിന്റെ 80 ശതമാനം ആയുധങ്ങളും യുദ്ധോപകരണങ്ങളും നശിപ്പിച്ചതായി ഇസ്രയേൽ പറഞ്ഞു.
0 comments