വാഷിംഗ്ടൺ > യു എസ് നേവിയുടെ വിമാന വാഹിനി കപ്പലായ യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റിലെ 660 ക്രൂ അംഗങ്ങൾക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് യുഎസ് നാവികസേനാ വക്താവ് സ്ഥിരീകരിച്ചു.
നാവികസേനയുടെ വക്താവ് പറയുന്നതനുസരിച്ച് നിലവിൽ 4,865 ക്രൂ അംഗങ്ങളാണ് ഈ കപ്പലിൽ ഉള്ളത്. അതായത് 13 ശതമാനം ജോലിക്കാർക്കും ഇപ്പോൾ കൊവിഡ്-19 പോസിറ്റീവ് ആണ്. കപ്പലിൽ നടത്തിയ പരിശോധനയിൽ 3,920 പേർ നെഗേറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരീകരിച്ച കേസുകളിൽ ഏഴു പേരെ കപ്പലിൽ നിന്ന് മാറ്റി ഗുവാമിലെ യുഎസ് നേവൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അവർ അവിടെ ചികിത്സയിലാണ്. ശ്വാസതടസ്സം കാരണം ഒരു നാവികൻ കൂടുതൽ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.
യുഎസ്എസ് തിയോഡോർ റൂസ്വെൽറ്റിലെ ചീഫ് പെറ്റി ഓഫീസർ ചാൾസ് താക്കർ കൊവിഡ്-19 ബാധിച്ച് വ്യാഴാഴ്ച മരിച്ചിരുന്നു. വൈറസുമായി ബന്ധപ്പെട്ട് മരിക്കുന്ന ആദ്യത്തെ നാവികനാണ് താക്കർ.
ഈ വിഷമഘട്ടത്തിൽ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും കുടുംബത്തോടൊപ്പമുണ്ടെന്ന് കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ കാർലോസ് സർഡിയെല്ലോ പ്രസ്താവനയിൽ പറഞ്ഞു. തിയോഡോർ റൂസ്വെൽറ്റ് സ്ട്രൈക്ക് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവുമാണ് ഞങ്ങളുടെ ഒന്നാം നമ്പർ മുൻഗണന, വൈറസ് വ്യാപനത്തിനെതിരായ ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നുവെന്ന് പ്രസ്താവനയയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
കപ്പലിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചും കപ്പലിലെ അവസ്ഥയെക്കുറിച്ചും അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും മാധ്യമങ്ങളെ അറിയിച്ച് വിവാദമാക്കിയ മുൻ കമാൻഡർ ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ കപ്പലിൻറെ കമാൻഡിൽ നിന്ന് നീക്കിയ തോമസ് മൊഡ്ലി, ആക്ടിംഗ് നേവി സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. പകരം ജെയിംസ് മക്ഫെർസണെ നിയമിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വരെ കൊറോണ വൈറസ് യുഎസിലുടനീളം 674,000 അമേരിക്കക്കാരെ ബാധിക്കുകയും കുറഞ്ഞത് 33,325 മരണങ്ങൾക്ക് കാരണമാവുകയും ചെയ്തുവെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല നൽകിയ ട്രാക്കർ പറയുന്നു. ഏകദേശം 4,700 സൈനികർ, അവരുടെ ആശ്രിതർ, സിവിലിയന്മാർ, പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന കരാറുകാർ എന്നിവർക്ക് കൊവിഡ്-19 പോസിറ്റീവ് ആണ്. ഇവരിൽ 19 പേർ മരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..