ഇസ്ലാമാബാദ്
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിഎംഎൽ എൻ നേതാവുമായ നവാസ് ഷെരീഫും മകൾ മറിയം ഷെരീഫും അപ്പീൽ നൽകാനായി പത്തു ദിവസത്തിനകം പാകിസ്ഥാനിലെത്തും. പത്തുദിവസത്തിനകം അപ്പീൽ സമർപ്പിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. അപ്പീൽ നൽകുന്നതിനെ കുറിച്ച് അഭിഭാഷക സംഘവുമായി ചർച്ച നടത്തിയെന്നും ലണ്ടനിൽ നിന്ന് മടങ്ങുമെന്നും മറിയം സൂചന നൽകി.
ശിക്ഷിക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ മറിയത്തിന് ഹൈക്കോടതിയുടെ അനുകൂലവിധി വേണം. ഭാര്യ കുൽസുമിന്റെ ചികിത്സയ്ക്കുശേഷമേ പാകിസ്ഥാനിലേക്ക് മടങ്ങൂവെന്ന് നവാസ് ഷെരീഫ് പറഞ്ഞിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസിലാണ് അക്കൗണ്ടബിലിറ്റി കോടതി നവാസ് ഷെരീഫിനെ പത്തുവർഷം തടവിന് ശിക്ഷിച്ചത്. മകൾ മറിയം ഷെരീഫിനെ ഏഴുവർഷവും മരുമകൻ മുഹമ്മദ് സഫ്ദറിനെ ഒരുവർഷവും ശിക്ഷിച്ചിരുന്നു.