വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞടുപ്പിൽ ഡോണൾഡ് ട്രംപിന്റെ രാഷ്ട്രീയ ഉപദേശകരായ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഉപയോക്താക്കളുടെ വിവരം ചോർത്തിനൽകിയ കേസിൽ ഫെയ്സ്ബുക്കിന് 34,280 കോടി രൂപ (500 കോടി അമേരിക്കൻ ഡോളർ) പിഴ. അമേരിക്കയിലെ ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ ഫെഡറൽ ട്രേഡ് കമീഷനാ (എഫ്ടിസി)ണ് പിഴ വിധിച്ചത്. 8.7 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരം അനധികൃതമായി ചോർത്തിയതായി കമീഷൻ കണ്ടെത്തി.
എഫ്ടിസി ചുമത്തുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പിഴത്തുകയാണിത്. പിഴ ഈടാക്കാനുള്ള തീരുമാനം 32 വോട്ടിനാണ് പാസാക്കിയത്. റിപ്പബ്ലിക്കൻ അനുകൂല കമീഷണർമാർ അനുകൂലിച്ചപ്പോൾ ഡെമോക്രാറ്റുകൾ എതിർത്തു. പിഴത്തുകയിൽ നീതിന്യായവകുപ്പാണ് അന്തിമതീരുമാനം എടുക്കേണ്ടത്. എന്നാൽ, മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് സംബന്ധിച്ച് എഫ്ബിയും എഫ്ടിസിയും പ്രതികരിച്ചില്ല.
സമ്മതമില്ലാതെ ഉപയോക്താവിന്റെ വിവരം ശേഖരിക്കരുതെന്ന 2011ലെ കരാറിലെ നിബന്ധന ഫെയ്സ്ബുക്ക് തെറ്റിച്ചിട്ടുണ്ടോ എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ചോർത്തിയ വിവരങ്ങൾവച്ച് ഉപയോക്താക്കളെ മനഃശാസ്ത്രപരമായി പഠിച്ച് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചത് വിവാദമായി. കുറ്റം സമ്മതിച്ച ഫെയ്സ്ബുക്ക് ഇതേ തുക പിഴ ലഭിക്കാനാണ് സാധ്യതയെന്ന് നേരത്തെ പറയുകയും സാമ്പത്തികമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ പിഴ ഇല്ലാത്തതിനാൽ ഫെയ്സ്ബുക്കിന്റെ ഓഹരിയിൽ 1.8 ശതമാനം വർധനയുണ്ടായി.
ഒക്ടോബറിൽ സ്വകാര്യതയിൽ വീഴ്ച വരുത്തിയതിന് ബ്രിട്ടൻ അഞ്ച് ലക്ഷം യൂറോ (മൂന്നു കോടിരൂപ) പിഴ ചുമത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..