അഴിമതിക്കേസിൽ നെതന്യാഹു കോടതിയിൽ ഹാജരായി
ടെൽ അവീവ്
അഴിമതിക്കേസിൽ വിചാരണയ്‌ക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. അധികാരത്തിലിരിക്കെ ക്രിമിനൽവിചാരണ നേരിടുന്ന ആദ്യ ഇസ്രയേൽ പ്രധാനമന്ത്രിയാണ്. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് കോടതിയിൽ നേരിട്ട് ഹാജരായത്. എട്ടുവർഷമായി നടക്കുന്ന മൂന്നുകേസുകളിൽ തട്ടിപ്പും വിശ്വാസവഞ്ചനയും കൈക്കൂലിവാങ്ങലും അടക്കമുള്ള കുറ്റങ്ങളിലാണ് വിചാരണ. ആഴ്‌ചയിൽ മൂന്നുതവണ നെതന്യാഹു വിചാരണയ്‌ക്ക് ഹാജരാകണം. ഹോളിവുഡ് നിർമാതാവിൽനിന്ന് സമ്മാനങ്ങൾ കൈപ്പറ്റിയെന്നതും അനുകൂലമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് പ്രക്ഷേപണ നിയമങ്ങളിൽ ഇളവുനൽകിയെന്നതുമാണ് നെതന്യാഹു നേരിടുന്ന പ്രധാന കുറ്റങ്ങൾ. ആരോപണങ്ങളെല്ലാം നിഷേധിച്ച നെതന്യാഹു മാധ്യമങ്ങളും നിയമസംവിധാനവും വേട്ടയാടുകയാണെന്നും പ്രതികരിച്ചു.
ടെൽ അവീവിലെ കോടതിയിൽ കനത്തസുരക്ഷയിലാണ് വിചാരണ നടന്നത്. കോടതിക്ക് പുറത്ത് "ക്രൈം മിനിസ്റ്റർ' എന്ന ബാനറുയർത്തി ജനങ്ങൾ പ്രതിഷേധിച്ചു. ഗാസയിലെ വംശഹത്യയിൽ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര നീതിന്യായക്കോടതി നെതന്യാഹുവിന് അറസ്റ്റ്‌വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
0 comments