Deshabhimani

അബ്ദുറഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

വെബ് ഡെസ്ക്

Published on Dec 12, 2024, 07:47 AM | 0 min read

റിയാദ് > സൗദി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരി​ഗണിക്കും. സൗദി സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുന്നത്. ജയിൽ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കേസ് വിധിപറയുന്നതിന് മാറ്റിയിരുന്നു. അബ്ദുറഹീമും, അഭിഭാഷകനും കോടതിയിൽ ഹാജരാകുമെന്നാണ് കരുതുന്നത്.

ഡിസംബർ എട്ടിനായിരുന്നു ഒരുവിൽ കേസ് പരി​ഗണിച്ചത്. നാല് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നത് ജയിൽ മോചനത്തിന് മറ്റു തടസങ്ങൾ ഇല്ലാത്തത് കൊണ്ടാകുമെന്നാണ് സഹായമതിയുടെ വിലയിരുത്തൽ. മോചന ഉത്തരവ് ഉണ്ടായാൽ റിയാദ് ഗവർണറേറ്റിന്റെ അനുമതി കിട്ടുന്ന മുറയ്ക്ക് അബ്ദുറഹീമയിന് നാട്ടിലേക്ക് മടങ്ങാന് സാധിക്കും.

2006ലാണ്‌ അബ്ദുൽ റഹീം സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന്‌ ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന് വധശിക്ഷയിൽ നിന്ന് മോചനം ലഭിച്ചിരുന്നു. മരിച്ചയാളുടെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്നായിരുന്നു ഇത്. ദിയാധനമായി ആവശ്യപ്പെട്ട 1.5 കോടി റിയാൽ (34 കോടി രൂപ) മലയാളികൾ ഒന്നാകെ ശേഖരിച്ചാണ് നൽകിയത്. തുടർന്നാണ് റഹീമിനായി സമർപ്പിച്ച അപേക്ഷയിൽ  ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയത്. ഇതോടെ പ്രൈവറ്റ് ഒഫൻസുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോൾ കോടതിയുടെ പരി​ഗണനയിലുള്ളത്.

മരിച്ച ബാലനും റഹീമും തമ്മിൽ മുൻവൈരാഗ്യമില്ല. കയ്യബദ്ധത്തിലാണ് ബാലൻ കൊല്ലപ്പെട്ടത്. മാത്രമല്ല 18 വർഷമായി റഹീം ജയിലിലാണ്. അതുകൊണ്ടുതന്നെ പബ്ലിക്ക് റൈറ്റ് പ്രകാരം അധിക ശിക്ഷ വിധിക്കാതെ മോചിപ്പിക്കണമെന്നാണ് റഹീമിനുവേണ്ടി അഭിഭാഷകൻ കോടതിയിൽ നൽകിയ ഹർജി. 18 വർഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തിൽ കേസിൽ പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്  റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ മാസം നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
 



deshabhimani section

Related News

0 comments
Sort by

Home