ഭോപ്പാൽ
ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന് ഒരു സ്വർണമടക്കം നാല് മെഡൽ. കനോയിങ് ആൻഡ് കയാക്കിങ്ങിൽ ഒരു സ്വർണവും വെങ്കലവും ലഭിച്ചു. 500 മീറ്റർ ഡബിളിലാണ് മേഘ പ്രദീപും അക്ഷയ സുനിലും ഒന്നാമതെത്തിയത്. കയാക്ക് ഫോറിൽ നവമി, വൃന്ദ, ദേവിക, ഇഷ എന്നിവർ ഉൾപ്പെട്ട ടീമിനാണ് വെങ്കലം. സൈക്ലിങ്ങിൽ ഒരു വെള്ളിയും വെങ്കലവുമുണ്ട്. ടീം സ്‌പ്രിന്റിൽ എസ് എസ് ശങ്കർ, അഥർവ പാട്ടീൽ, വി ആർ ആകാശ്, ബി എസ് നന്ദു കൃഷ്‌ണ എന്നിവർ വെള്ളി നേടി.
സ്‌ക്രാച്ച് റേസിൽ അഗ്‌സ ആൻ തോമസ് വെങ്കലം സ്വന്തമാക്കി. ആതിഥേയരായ മധ്യപ്രദേശ് എട്ട് സ്വർണമടക്കം 11 മെഡലുമായി മുന്നിലാണ്. മഹാരാഷ്‌ട്രയ്‌ക്ക് ആറും ഒഡിഷയ്‌ക്ക് മൂന്നും സ്വർണമുണ്ട്. അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്നുമുതൽ മൂന്നുദിവസം ഭോപ്പാൽ ടി ടി നഗർ സ്‌റ്റേഡിയത്തിൽ നടക്കും. 34 ഇനങ്ങളിലാണ് മത്സരം.
ആദ്യ ദിവസം 12 മെഡലുകൾ നിശ്‌ചയിക്കും. മീറ്റിലെ വേഗക്കാരെ നിർണയിക്കുന്ന 100 മീറ്റർ ഫൈനലും ആദ്യ ദിവസമുണ്ട്. അത്‌ലറ്റിക്‌സിൽ കുറച്ചുകാലമായി തിരിച്ചടി നേരിടുന്ന കേരളത്തിന് 24 അംഗ സംഘമാണ്. 50 അംഗങ്ങളുള്ള ഹരിയാനയും മഹാരാഷ്‌ട്രയും (33) കാര്യമായ വെല്ലുവിളിയാകും. കർണാടകയും (22) ഉത്തർപ്രദേശും (39) തമിഴ്‌നാടും (36) മികച്ച സംഘമാണ്. പെൺകുട്ടികളുടെ വോളിബോളിൽ കേരളം സെമിയിൽ തോറ്റു. തമിഴ്‌നാട് 13–-25, 16–-25, 20–-25ന് തോൽപ്പിച്ചു. ഇന്ന് ലൂസേഴ്‌സ് ഫൈനലിൽ ഹരിയാനയെ നേരിടും. ബംഗാളും തമിഴ്‌നാടും തമ്മിലാണ് ഫൈനൽ.
ഫുട്‌ബോളിൽ ആദ്യകളി തോറ്റ കേരളം ഇന്ന് നിർണായക മത്സരത്തിനിറങ്ങും. സെമി സാധ്യത നിലർനിർത്താൻ വിജയം അനിവാര്യമാണ്.
ആൺകുട്ടികൾ അരുണാചൽ പ്രദേശിശനയും പെൺകുട്ടികൾ ദാദ്ര നഗറിനെയും നേരിടും.ബാഡ്‌മിന്റണിലെ ഏക സാനിധ്യമായ പവിത്ര നവീൻ സെമിയിൽ തോറ്റു. ഹരിയാനയുടെ ദേവിക ഷിഹാംഗാണ് 21–-5, 21–-9ന് തോൽപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..