Deshabhimani

സിലാൽ മാർക്കറ്റ് ഔദ്യോഗികമായി നാടിന് സമർപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 06:15 PM | 0 min read

മസ്‌കത്ത്‌ > പഴക്കം ചെന്ന റൂസൈൽ പഴം പച്ചക്കറി മാർക്കറ്റ് പൂർണ്ണമായും ആധുനിക സൗകര്യങ്ങളോടെ പ്രാവർത്തികമാക്കിയ ബർക വിലായത്തിലെ പുതിയ പഴംപച്ചക്കറി മാർക്കറ്റായ സിലാലിലേക്ക് മാറിയെങ്കിലും ഔദ്യോഗികമായി നാടിന് സമർപ്പിച്ചുകൊണ്ടുള്ള ചടങ്ങ് നടന്നു.

സാമ്പത്തിക മന്ത്രി ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രിയുടെ കാർമികത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ജൂണിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നു. മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കിയാണ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നത്.

2020ൽ ആണ് രാജ്യത്തിന്റെ ഭക്ഷ്യ കലവറയാകാൻ ഖസാഇൻ ഇക്കണോമിക് സിറ്റി പദ്ധതി പ്രഖ്യാപിക്കുന്നത്. ഇതിൽ പ്രധാനമായിരുന്നു സിലാൽ പഴം, പച്ചക്കറി സെൻട്രൽ മാർക്കറ്റ്. നിലവിലുണ്ടായിരുന്ന മവേല സെൻട്രൽ മാർക്കറ്റിൽ നിന്ന് ഖസാഇൻ സിറ്റിയലേക്ക് പുതിയ മാർക്കറ്റ് മാറുന്നതിനായി 2021ൽ ആണ് കരാർ ഒപ്പുവെച്ചത്. നിർമാണ പ്രവർത്തനങ്ങൾ 2022 മെയ് മാസത്തിലാണ് ആരംഭിക്കുന്നത്.

ഇവ അതിവേഗം പൂർത്തീകരിക്കുകയും മാർക്കറ്റിന്റെ വാണിജ്യ പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തന്നെ ആരംഭിക്കാൻ സാധിക്കുകയും ചെയ്തുവെന്ന് സിലാൽ ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് അൽ കാത്തിബ് പറഞ്ഞു. പച്ചക്കറികളും പഴങ്ങളും വ്യാപാരം ചെയ്യുന്നതിനുള്ള ദേശീയ-അന്തർദേശീയ വിപണിയും കാർഷിക സ്ഥാപനങ്ങളും വ്യക്തിഗത കർഷകരും വീട്ടിലുണ്ടാക്കുന്ന ഉത്പന്നങ്ങളുടെ  വിപണന കേന്ദ്രവുമായാണ് സിലാൽ മാർക്കറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഒമാൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (60 ശതമാനം ഓഹരി), സാലം ആന്റ് പാർട്‌ണേഴ്‌സ് (25 ശതമാനം), ഖസ്‌ന ലോജിസ്റ്റിക്‌സ് (10 ശതമാനം), അൽ കൽബാനി ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് (അഞ്ച് ശതമാനം) എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് മാർക്കറ്റ് യാഥാർഥ്യമാക്കിയത്. ഏറ്റവും ഉയർന്ന അന്തർദേശീയ സവിശേഷതകളും മാനദണ്ഡങ്ങളും അനുസരിച്ചാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സിലാൽ മാർക്കറ്റിലെ ഓപ്പറേഷൻസ് മാനേജർ ഉസ്മാൻ ബിൻ അലി അൽ ഹത്താലി പറഞ്ഞു. മാർക്കറ്റിൽ ആധുനികവും സംയോജിതവുമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

സെൻട്രൽ കൂളിംഗ് ഏരിയകൾ, മൊത്തക്കച്ചവടം, ഡ്രൈ വെയർ ഹൗസുകൾ, സോർട്ടിംഗ്, പാക്കേജിംഗ് വർക്ക്‌ഷോപ്പുകൾ, കസ്റ്റംസ് ഇൻസ്‌പെക്ഷൻ പ്ലാറ്റ്‌ഫോം, ഭക്ഷ്യസുരക്ഷാ ലബോറട്ടറി, പ്രാദേശിക ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സ്റ്റാളുകൾ, മൊത്തക്കച്ചവടക്കാർക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകൾ, മറ്റ് സേവന സൗകര്യങ്ങൾ എന്നിവയുണ്ട്.

ഈ വർഷം ജൂൺ അവസാനത്തോടെ മാർക്കറ്റിൽ ട്രയൽ ഓപ്പറേഷൻ ആരംഭിച്ചതുമുതൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 7,000ലധികം ട്രക്കുകൾ കൈകാര്യം ചെയ്യാൻ സിംഗിൾ ഇൻസ്‌പെക്ഷൻ സ്‌റ്റേഷന് കഴിഞ്ഞു. കൂടാതെ ഒമാന്റെ വിവിധ  ഗവർണറേറ്റുകളിൽനിന്ന് പ്രതിദിനം 800ലധികം പ്രാദേശിക ട്രക്കുകളും ഇവിടെ എത്തുന്നുണ്ട്. ശരാശരി 5,000ത്തോളം ആളുകൾ പ്രതിദിനം മാർക്കറ്റ് സന്ദർശിക്കുന്നുണ്ട്.

സിലാൽ മാർക്കറ്റിൽ  പ്രതിദിനം 5,000 ടൺ പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ പച്ചക്കറികളും പഴങ്ങളും വിറ്റഴിഞ്ഞുപോകുന്നുണ്ട്. ഇവിടെ എത്തുന്ന ഉൽപനങ്ങളിൽ വെറും അഞ്ച് ശതമാനം മാത്രമാണ് കേടുവരുന്നുളളു. ഇതിനുള്ള പ്രധാന കരണം ആധുനിക സൗകര്യത്തോടെയുള്ള കൂളിംഗ് സംവിധാനമാണ്. മാർക്കറ്റ് സ്വദേശികൾക്ക് 300ലധികം നേരിട്ടുള്ള ജോലികളും 450 പരോക്ഷ ജോലികളും നൽകുന്നുണെന്നു അൽ ഹത്താലി പറഞ്ഞു. ഖസാഇന്‍ ഫുഡ് സിറ്റിയുടെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.



deshabhimani section

Related News

0 comments
Sort by

Home