മനാമ > സൗദിയില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി അടുത്ത വര്‍ഷവും തുടരുമെന്ന് റിപ്പോര്‍ട്ട്. ലെിയടക്കം എല്ലാ സാമ്പത്തിക പരിഷ്കരണ പദ്ധതികളും തുടരുമെന്ന് ധന മന്ത്രാലയം വ്യക്തമാക്കി. സൗദികളെ കൂടുതലായി ജോലിക്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് 2017 ജൂലായ് ഒന്നു മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്. ആദ്യ വര്‍ഷം നൂറു റിയാലായിരുന്ന ലെവി പിന്നീട് സൗദി ജീവനക്കാരുടെ കുറവിനസൃതമായി ഉയര്‍ത്തി. വൈകാതെ ആശ്രിത ലെവിയും ഏര്‍പ്പെടുത്തി. ലെവി ഉയര്‍ത്തിയത് കമ്പനികളെ സാമ്പത്തിക പ്രയാസത്തിലാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്തംബര്‍ 24നു ചേര്‍ന്ന മന്ത്രിസഭാ യോഗം വ്യാവസായിക മേഖലയിലെ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഒഴിവാക്കി നല്കി. ഒക്ടോബര്‍ ഒന്നു മുതല്‍ അഞ്ചു വര്‍ഷത്തേക്കാണ് വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതേമാതൃകയില്‍ മറ്റു മേഖലയിലും ലെവി മരവിപ്പിച്ചേക്കുമെന്ന് പ്രതീക്ഷക്കപ്പെട്ടിരുന്നു.
ലെവിയും സ്വദേശിവല്‍ക്കരണവും കാരണം 2017 മുതല്‍ 19 ലക്ഷം പ്രവാസി തൊഴിലാളികള്‍ സൗദി വിട്ടതായാണ് കണക്ക്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ 1,32,000 പേര് തൊഴില്‍ വിപണി ഉപേക്ഷിച്ചു. റിയാദിലെ ജദ്വ ഇന്‍വെസ്റ്റ്മെന്റിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 22 ശതമാനം കുറവുണ്ട്.
അതേമസയം, നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാതെ മഞ്ഞ വിഭാഗത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ലെന്ന് തൊഴില്‍ മന്ത്രാലയം ആവര്‍ത്തിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ ഇഖാമ പുതുക്കാനും കഴിയില്ല. ഇവര്‍ക്ക് തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാനും പുതിയ വിസയില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും പറ്റില്ല.
നിതാഖാത്ത് പദ്ധതി പ്രകാരം സ്വദേശിവല്‍ക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. സ്വദേശിവല്‍ക്കരണത്തിന്റെ തോത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ വിലക്കുന്നുണ്ട്. ഉയര്‍ന്ന തോതില്‍ സ്വദേശിവല്‍ക്കരണം പാലിച്ച് പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്യുന്നു. പച്ച വിഭാഗം സ്ഥാപനങ്ങളെ ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച എന്നിങ്ങനെ വീണ്ടും മൂന്നായി തരം തിരിച്ചിട്ടുണ്ട്. അതേസമയം, വിദേശങ്ങളില്‍നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോഴും റിക്രൂട്ട് ചെയ്യുമ്പോഴും സ്ഥാപനങ്ങള്‍ പച്ചയില്‍ നിന്ന് താഴോട്ട് പോകാതെ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പറഞ്ഞു.