മംഗലാപുരത്ത് സ്വിമ്മിങ് പൂളിൽ മൂന്ന് പേർ മുങ്ങി മരിച്ച സംഭവം: രണ്ട് പേർ അറസ്റ്റിൽ
മംഗലാപുരം > മംഗലാപുരത്ത് മൂന്ന് യുവതികൾ സ്വിംമ്മിങ് പൂളിൽ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വാസ്‌കോ ബീച്ച് റിസോർട്ടിന്റെ ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കിയതായാണ് വിവരം. മൈസൂരു സ്വദേശികളായ കീർത്തന(21), നിഷിദ(21), പാർവതി(20) എന്നിവരാണ് ഇന്നലെ വാസ്‌കോ ബീച്ച് റിസോർട്ടിന്റെ പൂളിൽ മുങ്ങി മരിച്ചത്. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്.
ശനി രാത്രിയാണ് യുവതികൾ റിസോർട്ടിലെത്തിയത്. സ്വിമ്മിങ് പൂളിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൂന്ന് പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന്റെ ഒരു വശത്ത് ആറടിയോളം ആഴമുള്ളതായാണ് വിവരം. കുളിക്കാനിറങ്ങിയ ഒരു യുവതി പൂളിന്റെ ആഴമള്ള ഭാഗത്ത് ആദ്യം മുങ്ങിപ്പോവുകയായിരുന്നു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട്പേരും അപകടത്തിൽപ്പെട്ടതെന്നും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായും പൊലീസ് പറഞ്ഞു.
0 comments