Deshabhimani

സാമന്ത - നാഗചൈതന്യ വിവാഹമോചനത്തിന് കാരണം കെ ടി ആർ; വിവാദപരാമർശത്തിൽ മാപ്പുപറഞ്ഞ് മന്ത്രി കൊണ്ട സുരേഖ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 04:33 PM | 0 min read

അമരാവതി > സിനിമാ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം ബിആർഎസ് നേതാവ് കെ ടി രാമറാവുവാണെന്ന വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞ് തെലങ്കാന മന്ത്രി കൊണ്ട സുരേഖ. താരങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്നതായും എന്നാൽ കെ ടി ആറിനെതിരെ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചു നിൽക്കുന്നതായും കൊണ്ട സുരേഖ പറഞ്ഞു. നാഗ ചൈതന്യയുടെയും സാമന്തയുടെയും വിവാഹബന്ധം തകരാൻ കാരണമായത് കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. നടിമാരുടെ ഫോൺ സംഭാഷണങ്ങൾ കെടിആർ ചോർത്തിയെന്നും അത് ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്തെന്നും കൊണ്ട സുരേഖ പറഞ്ഞു.

ബിആർഎസ് സംസ്ഥാനത്തെ മറ്റ് വനിതാ നേതാക്കളെയും ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പ്രസ്താവനയ്ക്കെതിരെ സാമന്തയും നാഗചൈതന്യയുടെ കുടുംബവും രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയത്. തന്റെ ജീവിതയാത്രയെ നിസാരവൽക്കരിക്കരുതെന്നും വിവാഹമോചനം തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും സാമന്ത കുറിച്ചു. വിവാഹമോചനം സംബന്ധിച്ച തീരുമാനം പരസ്പരസമ്മതത്തോടെ എടുത്തതാണ്. അതുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ ഗൂഢാലോചനയുമില്ല. രാഷ്ട്രീയ പോരിനായി തന്റെ പേര് ദയവായി ഉപയോഗിക്കരുതെന്നും സാമന്ത കുറിച്ചു. എതിരാളികൾക്കെതിരെ പറയാനായി സിനിമാതാരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്നും ആളുകളുടെ സ്വകാര്യതയെ മാനിക്കണമെന്നും നടൻ നാഗാർജുന എക്സിൽ കുറിച്ചു.

മറ്റ് നിരവധി സിനിമാ താരങ്ങളും മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.  മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അർജുൻ, ജൂനിയർ എൻടിആർ, നാനി തുടങ്ങിയവർ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കൊണ്ട സുരേഖ മാപ്പ് പറയണമെന്നും വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ബിആർഎസും അറിയിച്ചിരുന്നു.

 



deshabhimani section

Related News

0 comments
Sort by

Home