അലംഭാവം കാട്ടുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം: സുപ്രീംകോടതി
ന്യൂഡൽഹി
സർക്കാരിന്റെ കേസ് നടത്തിപ്പിൽ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥർക്കുനേരെ സംസ്ഥാനങ്ങൾ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. പല കേസുകളിലും അപ്പീൽ ഫയൽചെയ്യാൻ വലിയ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. കൃത്യസമയത്ത് മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താതെ അപ്പീൽ നടപടികൾ വൈകിപ്പിക്കുന്നത് ഖജനാവിന് വലിയ നഷ്‌ടമുണ്ടാക്കുന്നുണ്ട്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടു.
അഞ്ചുവർഷം വൈകി ഫയൽ ചെയ്‌ത മധ്യപ്രദേശ് സർക്കാരിന്റെ അപ്പീൽ തള്ളിയ ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് രൂക്ഷവിമർശം. കട്‌നി ജില്ലയിലെ ഭൂമി തർക്കത്തിൽ 2013ൽ വിചാരണക്കോടതി സർക്കാരിന് അനൂലമായി വിധിച്ചു. അടുത്തവർഷം ജില്ലാകോടതി സ്വകാര്യവ്യക്തിക്ക് ഭൂമിയുടെ അവകാശം നൽകി ഉത്തരവിട്ടു. ഇതിനെതിരെ അഞ്ചുവർഷം കഴിഞ്ഞാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. കാലതാമസം ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളി. തുടർന്നാണ് സർക്കാർ സുപ്രീംകോടതിയിലെത്തിയത്. അപ്പീൽ നൽകുന്നതിലെ കാലതാമസം വിശദീകരിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ സുപ്രീംകോടതിയും ശരിവച്ചു. സർക്കാർ ഭൂമി ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്‌ടപ്പെട്ടെന്നും കോടതി വിമർശിച്ചു.
0 comments