Deshabhimani

അദാനി കോഴ, സംഭൽ വിഷയങ്ങളിൽ മറുപടിയില്ല; പ്രതിപക്ഷ പ്രതിഷേധത്തിൽ ഇന്നും സഭ പിരിഞ്ഞു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:19 PM | 0 min read

ന്യൂഡൽഹി >  അദാനി കോഴയിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും യുപിയിലെ സംഭലിൽ സംഘപരിവാർ ആസൂത്രണം ചെയ്‌ത വർഗീയകലാപത്തിൽ ചർച്ച ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ ബഹളത്തെതുടർ തിങ്കളാഴ്‌ചയും ലോക്‌സഭ നിർത്തിവച്ചു.

രാവിലെ സഭ കൂടിയപ്പോൾ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അനുമതി ഇരു സഭയിലും നിഷേധിച്ചിരുന്നു.  തുടർന്ന്‌ ഇരുസഭകളും പ്രക്ഷുബ്‌ധമായതിനെ തുടർന്ന് ആദ്യം 12 മണി വരെയും പിന്നീട് ഇന്നത്തേക്കും നടപടികൾ നിർത്തിവച്ചു. ഇതേ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞയാഴ്ചയും ലോക്‌സഭ നടപടികൾ നിർത്തിവെച്ചിരുന്നു.

ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അദാനി ഗ്രീൻ എംഡി വിനീത്‌ ജയിൻ എന്നിവർക്കെതിരായി യുഎസ്‌ നീതിന്യായവകുപ്പ്‌ അഴിമതി, കോഴ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയ കേസിൽ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷകക്ഷികൾ ഉന്നയിച്ചിരുന്നു.

ഇന്ത്യയിൽ വൻ സാധ്യതകളുള്ള സൗരോർജ ഉൽപ്പാദന, വിതരണ മേഖലയിൽ വൻകിട പദ്ധതികൾ തുടങ്ങുന്നതിനുവേണ്ടി 300 കോടി ഡോളറാണ് (25,200 കോടി രൂപ)  അമേരിക്കയിലെ ബാങ്കുകൾ മുഖേനയും നിക്ഷേപകരിൽനിന്നും അദാനി ഗ്രൂപ്പ് സമാഹരിച്ചത്. ഇത്തരത്തിൽ സൗരോർജ ഉൽപ്പാദന, വിതരണ കരാറുകൾ നേടുന്നതിനായി ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അദാനി 265 ദശലക്ഷം ഡോളർ (ഏകദേശം 2029  കോടി രൂപ)  കൈക്കൂലിയായി നൽകിയെന്നാണ് ന്യൂയോർക്ക് കോടതിയിൽ പ്രോസിക്യൂഷൻ ആരോപിക്കുന്നത്. 2020നും 2024നും ഇടയിലാണ് ഈ കൈക്കൂലി നൽകിയതെന്ന്‌ കുറ്റപത്രത്തിൽ പറയുന്നു. ഇക്കാര്യം പാർലമെന്റിൽ ചർച്ചചെയ്യണം എന്നും അദാനി വിഷയത്തിൽ പ്രധാനമന്ത്രി  മറുപടി നൽകണമെന്നുമാണ്‌ പ്രതിപക്ഷ ആവശ്യം.
 



deshabhimani section

Related News

0 comments
Sort by

Home