Deshabhimani

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 03:07 PM | 0 min read

ന്യൂഡൽഹി>ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാർശയ്ക്ക്‌ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ.  ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ  മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ  റിപ്പോർട്ടിനാണ്‌ മന്ത്രിസഭ അംഗീകാരം നൽകിയത്‌.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ മൂന്നാം എൻഡിഎ സർക്കാരിന്റെ  കാലത്തുതന്നെ നടത്തുമെന്ന്‌  കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമമന്ത്രി അമിത്‌ ഷാ പ്രഖ്യാപിച്ചിരുന്നു. നരേന്ദ്രമോദി സർക്കാർ 100ദിവസം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച വാർത്തതാസമ്മേളനത്തിലാണ്‌ പ്രഖ്യാപനം. ഇതിനുള്ള നയചട്ടക്കൂട്‌ തയ്യാറാക്കിയെന്ന്‌ കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം. ശൈത്യകാല സമ്മേളനത്തിൽ ബില്ല്‌ അവതരിപ്പിക്കും. മന്ത്രി സഭയുടെ തീരുമാനത്തിൽ പ്രതിപക്ഷം വിയോജിപ്പ്‌ പ്രകടിപ്പിച്ചു.

ലോക്‌സഭ, നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച്‌ നടപ്പാക്കാൻ ലക്ഷ്യമിട്ട്‌ കേന്ദ്രം നിയമിച്ച രാംനാഥ്‌ കോവിന്ദ്‌ സമിതി 2029ൽ ഒറ്റ തെരഞ്ഞെടുപ്പ് ആവാമെന്നാണ് ശുപാർശ നൽകിയത്‌. കോൺഗ്രസ്‌, സിപിഐ എം, സിപിഐ, തൃണമൂൽ, ബിഎസ്‌പി, എഎപി തുടങ്ങി 15 പ്രതിപക്ഷ പാർടികൾ സമിതിക്ക്‌ മുമ്പിൽ വിയോജിപ്പറിയിച്ചു. എൻഡിഎ സഖ്യകക്ഷികളടക്കം 36 പാർടികൾ യോജിച്ചുവെങ്കിലും ടിഡിപി അഭിപ്രായം പറഞ്ഞിട്ടില്ല. കേവലഭൂരിപക്ഷമില്ലാത്ത  ബിജെപിക്ക്‌ ടിഡിപിയെ പിണക്കി മുന്നോട്ടുപോകാനാകില്ല.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നും പൊള്ളയായ പ്രഖ്യാപനങ്ങളിലൂടെ സര്‍ക്കാരിന് എത്രകാലം പിടിച്ചുനില്‍ക്കാനാകുമെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടിവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.







 



deshabhimani section

Related News

View More
0 comments
Sort by

Home