Deshabhimani

അവിശ്വാസപ്രമേയം ; ധന്‍ഖറിന്റെ പക്ഷപാതിത്വം പരിധിവിട്ടു : ഇന്ത്യ കൂട്ടായ്‌മ

വെബ് ഡെസ്ക്

Published on Dec 12, 2024, 01:54 AM | 0 min read


ന്യൂഡൽഹി
രാജ്യസഭാധ്യക്ഷൻ പൂർണമായും സർക്കാർ വക്താവായി മാറിയതുകൊണ്ടാണ്‌ അവിശ്വാസപ്രമേയം കൊണ്ടുവന്നതെന്ന്‌ ഇന്ത്യ കൂട്ടായ്‌മയുടെ കക്ഷിനേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യസഭയുടെ 75–-ാം വാർഷികത്തിൽ സഭാധ്യക്ഷനെതിരായി അവിശ്വാസപ്രമേയം സമർപ്പിക്കേണ്ടി വന്നത്‌ ഖേദകരമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ എതിരാളികളായാണ്‌ അദ്ദേഹം കാണുന്നത്‌.  സഭാധ്യക്ഷന്റെ പക്ഷപാതിത്വം അവകാശലംഘനം മാത്രമല്ല ഭരണഘടനയോടും ജനങ്ങളോടുമുള്ള വഞ്ചനയുമാണ്‌. ഉപരാഷ്ട്രപതി കൂടിയായ സഭാധ്യക്ഷനെതിരായി ആദ്യമായാണ്‌ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്‌. 1952 മുതൽ സഭാധ്യക്ഷരായവർ പദവിയോട്‌ നീതി പുലർത്തി. രാജ്യസഭയിൽ നടപടികൾ തടസ്സപ്പെടുത്തുന്നത്‌ സഭാധ്യക്ഷൻ തന്നെയാണ്‌–- ഖാർഗെ പറഞ്ഞു.

സ്വയം സംസാരിക്കാതിരിക്കുകയും അംഗങ്ങളെ കൊണ്ട്‌ സംസാരിപ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ്‌ സ്‌പീക്കർക്കും സഭാധ്യക്ഷനുമുള്ളതെന്ന്‌ സിപിഐ എം രാജ്യസഭാ നേതാവ്‌ ബികാഷ്‌ രഞ്‌ജൻ ഭട്ടാചാര്യ പറഞ്ഞു. ഇവിടെ സഭാധ്യക്ഷൻ ബിജെപിക്കാരനായി മാറുകയാണ്‌. ആർഎസ്‌എസിനെ പുകഴ്‌ത്തുകയാണ്‌.  ഭരണപക്ഷത്തിന്‌ മാത്രമാണ്‌ സംസാരിക്കാൻ അവസരം നൽകുന്നത്‌. . സഭാധ്യക്ഷന്റെ പെരുമാറ്റം ഭരണഘടനയോടുള്ള അവഹേളനവും ആക്രമണവുമാണ്‌–- ബികാഷ്‌ രഞ്‌ജൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home