Deshabhimani

ലൈംഗികപീഡനക്കേസ്: പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 09:59 AM | 0 min read

ബം​ഗളൂരൂ > ലൈം​ഗികാതിക്രമകേസിൽ അറസ്റ്റിലായ മുൻ എംപിയും ജനതാദൾ (എസ്‌) നേതാവുമായ പ്രജ്വൽ രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കർണാടക ഹൈക്കോടതി. ഹോസ്റ്റൽ കെട്ടിടത്തിന്റെ കാര്യത്തിനായി പ്രജ്വലിനെ കാണാനെത്തിയ യുവതിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ശേഷം വീഡിയോ ചിത്രീകരിച്ചെന്നുമുള്ള കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസ് എം നാ​ഗപ്രസന്നയുടെ സിം​ഗിൾ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഹാസനിലെ പ്രജ്വലിന്റെ വീട്ടിൽ ജോലി ചെയ്‌ത രണ്ടുപേരും വനിതാ നേതാവും ഒരു വീട്ടമ്മയുമടക്കം നാലു പേരാണ് പരാതി നൽകിയത്‌. പ്രജ്വൽ 56 സ്‌ത്രീകളെ പീഡിപ്പിച്ചതായാണ് കുറ്റപത്രത്തിലുള്ളത്. പീഡന ദൃശ്യങ്ങൾ പ്രജ്വൽ ചിത്രീകരിക്കുകയും ഇതുപയോഗിച്ച്‌ ഇരകളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തതായും പരാതിയിലുണ്ട്.

150ൽ അധികം പേരുടെ മൊഴി കുറ്റപത്രത്തിലുണ്ട്‌. ഫോറൻസിക്‌ പരിശോധനയിൽ പീഡനദൃശ്യങ്ങൾ യഥാർഥമാണെന്ന്‌ സ്ഥിരീകരിച്ചു. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലും പ്രജ്വൽ പീഡിപ്പിച്ച മറ്റൊരു വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രജ്വലിന്റെ അച്ഛനും എംഎൽഎയുമായ എച്ച്‌ ഡി രേവണ്ണയും പ്രതിയാണ്‌.



deshabhimani section

Related News

0 comments
Sort by

Home