ദിണ്ടിഗൽ ആശുപത്രിയിലെ തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
ദിണ്ടിഗൽ > തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 3 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തീപിടിത്തത്തിൽ ഏഴു പേരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ തുടരുന്നവർക്ക് ഒരുലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവർക്ക് അമ്പതിനായിരം രൂപയും അനുവദിക്കുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചു.
എൻജിഒ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി ഒമ്പതോടെയാണ് അപകടമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനില എല്ലുരോഗ ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. ഒടിവും ചതവുമായി പൂർണമായും കിടപ്പിലായ രോഗികളാണ് ഏറെയുമുണ്ടായിരുന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത രോഗികൾക്ക് അപകടമുണ്ടായപ്പോൾതന്നെ രക്ഷപ്പെടാൻ കഴിയാത്തതാണ് ദുരന്തത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചത്.
രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള കുട്ടിയുമാണ് അപകടത്തിൽ മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അൻപതിലധികം പേരാണ് കുടുങ്ങിക്കിടന്നത്. അഗ്‌നിരക്ഷാ സേന രാത്രി വൈകിയും തീയണക്കൽ തുടർന്നു. പരിക്കേറ്റവരെ ഇരുപതിലധികം ആംബുലൻസുകളിലായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
0 comments