Deshabhimani

അല്ലു അര്‍ജുന് ജാമ്യം

വെബ് ഡെസ്ക്

Published on Dec 13, 2024, 06:08 PM | 0 min read

ഹൈദരാബാദ്> പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന്‍ അല്ലു അര്‍ജുന് ജാമ്യം. അല്ലു അര്‍ജുന് ഇടക്കാല ജാമ്യമാണ് അനുവദിച്ചത്. തെലങ്കാന ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  മനപൂര്‍വ്വമല്ലാത്ത നരഹത്യ  കുറ്റം നിലനില്‍ക്കുമോ എന്നതില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. കേസിൽ വിചാരണ കോടതി ഇന്ന് നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ നൽകിയ ഹർജി പരി​ഗണിക്കവേയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

ജൂബിലി ഹിൽസിലെ വസതിയിൽ നിന്നാണ് ഹൈദരാബാദ് പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. കേസിൽ അല്ലു അർജുനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.

ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
 
രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമാണ് അപകടത്തിൽ കലാശിച്ചത്.‌‌



deshabhimani section

Related News

0 comments
Sort by

Home