ഒരു രാത്രി അഴിക്കുള്ളിൽ; ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതനായി
ഹൈദരാബാദ്> പുഷ്പ 2 സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഇന്നലെ വൈകുന്നേരം ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിൻറെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനാൽ നടനെ ഇന്നലെ രാത്രി ചഞ്ചൽഗുഡ ജയിലേക്ക് മാറ്റി. ഇന്ന് രാവിലെ ജാമ്യത്തിന്റെ പകർപ്പ് ലഭിച്ചതോടെയാണ് ജയിൽമോചിതനായത്.
അതേസമയം നടൻ അല്ലു അർജുനെതിരായ പരാതി പിൻവലിക്കുമെന്ന് തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിയുടെ ഭർത്താവ് ഭാസ്കർ അറിയിച്ചു. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെയായിരുന്നു പ്രതികരണം.
"പുഷ്പ 2 കാണണമെന്ന മകന്റെ ആഗ്രഹപ്രകാരമാണ് തിയറ്ററിലെത്തിയത്. ആ സമയം തിയറ്റർ സന്ദർശിച്ചത് അല്ലു അർജുന്റെ കുഴപ്പമല്ല. പരാതി പിൻവലിക്കാൻ തയ്യാറാണ്. അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞത്. ദുരന്തത്തിൽ അല്ലു അർജുന് പങ്കില്ല'–- ഭാസ്കർ പറഞ്ഞു. ഭാര്യ രേവതി മരണത്തിനുപിന്നാലെ അല്ലുവിനും തിയേറ്ററുകാർക്കുമെതിരെ ഭാസ്കറാണ് പരാതി നൽകിയത്. യുവതിയുടെ കുടുംബത്തിന് അല്ലു 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം അല്ലു അർജുന് സിനിമാ, രാഷ്ട്രീയമേഖലയിലെ പ്രമുഖർ പിന്തുണയുമായെത്തി. ബന്ധുകൂടിയായ നടൻ ചിരഞ്ജീവി അല്ലുവിന്റെ വീട്ടിലെത്തി. തെലങ്കാനയിലെ കോൺഗ്രസ് സർക്കാരിനെതിരെ അല്ലുവിന്റെ ആരാധകരുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
0 comments