തിരുവനന്തപുരം > യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പരിക്കേറ്റ മൂന്നാംവർഷ ബിരുദ വിദ്യാർഥി അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ മറ്റ് രണ്ട് വിദ്യാർഥികളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് പേർക്കെതിരെ വധശ്രമത്തിനും സംഘംചേർന്ന് മർദിച്ചതിനും പൊലീസ് കേസെടുത്തു. ഏതാനും ദിവസം മുമ്പ് ക്യാന്റീനിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് ഇരുവിഭാഗം ഏറ്റുമുട്ടിയിരുന്നു.
വെള്ളിയാഴ്ച രാവിലെ വീണ്ടും വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. അധ്യാപകരും മറ്റ് വിദ്യാർഥികളും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചെങ്കിലും ഒരു സംഘം വിദ്യാർഥികൾ അഖിലിനെ മർദിച്ചു. ഇതിനിടെയാണ് കുത്തേറ്റത്. രോഷാകുലരായ വിദ്യാർഥികൾ അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളേജിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലുള്ള ചിലരാണ് അക്രമത്തിന് പിന്നിലെന്നും അക്രമികൾക്കെതിരെ നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
സംഭവത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് സർക്കാർ റിപ്പോർട്ട് തേടി. പ്രതികളായ ആറുപേരെയും സസ്പെൻഡ് ചെയ്തതായി എസ്എഫ്ഐ ജില്ലാകമ്മിറ്റിഅറിയിച്ചു.