Deshabhimani

അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവൻ: നേട്ടവുമായി തൃശൂർ മെഡിക്കൽ കോളേജ്

വെബ് ഡെസ്ക്

Published on Nov 27, 2024, 02:53 PM | 0 min read

തൃശൂർ > അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ഇടത് തോളെല്ലിന് താഴെ ആഴത്തിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഹൃദയത്തിൽ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്‌ക്ലേവിയൻ ആർട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാൽ നില വഷളായിരുന്നു. ഉടൻ തന്നെ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന അതി സങ്കീർണശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷൻ തിയറ്ററിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്‌ക്ലേവിയൻ ആർട്ടറി കണ്ടെത്തുകയെന്നതുതന്നെ വെല്ലുവിളിയായിരിക്കെ രക്തം വാർന്ന് കൊണ്ടിരുന്ന അവസ്ഥയിൽ അത് കൂടുതൽ ശ്രമകരമായി മാറി. ഈ ധമനിയോട് ചേർന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയൽ പ്ലക്‌സസിന് ക്ഷതം ഏൽപിക്കാതെ ഈ ധമനി കണ്ടെത്തി തുന്നിച്ചേർക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

മുറിവേറ്റ ധമനിയ്ക്ക് മേൽ വിരലുകൾ കൊണ്ട് മർദ്ദം ചെലുത്തി രക്തസ്രാവം നിയന്ത്രിച്ചു നിർത്തുകയും അതേസമയം തന്നെ നെഞ്ചെല്ല് തുറക്കുകയും ചെയ്തു. രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന ധമനിയെ വിജയകരമായി തുന്നിച്ചേർത്തു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിലാണ് യുവാവിനെ രക്ഷിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം 20 ദിവസം സർജറി 4 യൂണിറ്റ് ടീമും പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ്സ് ടീമും മികച്ച പരിചരണം നൽകി. ആധുനിക സജ്ജീകരണങ്ങളും കഴിവുറ്റ ചികിത്സാ വിദഗ്ദ്ധരും നൽകുന്ന സേവനങ്ങളുമായി തൃശൂർ മെഡിക്കൽ കോളേജ് 45 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ആദിവാസി യുവാവിന് കരുതൽ ഒരുക്കിയത്.

രണ്ട് സർജറി യൂണിറ്റുകളുടെ മേധാവിമാരായ ഡോ. രവീന്ദ്രൻ സി, ഡോ. ഹരിദാസ്, സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. പ്രവീൺ, അനസ്‌തേഷ്യ പ്രൊഫസർ ഡോ. സുനിൽ എം എന്നിവരുടെ നേതൃത്വത്തിൽ, ഡോ. പാർവതി, ഡോ. നാജി, ഡോ. അഞ്ജലി, ഡോ. സിജു, ഡോ. അഞ്ജന തുടങ്ങിയ ഡോക്ടർമാരുടെ സംഘവും, നഴ്‌സിംഗ് ഓഫീസർമാരായ അനു, ബിൻസി എന്നിവരുടെ സംഘവുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. പ്രിൻസിപ്പൽ ഡോ. അശോകൻ എൻ, വൈസ് പ്രിൻസിപ്പൽ ഡോ. സനൽകുമാർ കെബി, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പിവി, ആർഎംഒ ഡോ. ഷാജി യു എ, എആർഎംഒ ഡോ. ഷിബി എന്നിവർ ഭരണപരമായ ഏകോപനം നൽകി.



deshabhimani section

Related News

0 comments
Sort by

Home