പനയംപാടം എന്ന അപകടപ്പാടം
പാലക്കാട്> പാലക്കാട്– കോഴിക്കോട് ദേശീയപാതയിലെ പനയംപാടം വളവിൽ അപകടമൊഴിഞ്ഞ കാലമില്ല. റോഡ് നന്നായിട്ടും അതിനുമുൻപും ഇതുതന്നെയാണ് അവസ്ഥ. പുതിയ റോഡിന്റെ നിർമാണത്തിലെ അശാസ്ത്രീയതയും പഴയ റോഡ് ആയിരുന്ന കാലത്ത് വലിയ കയറ്റവും ആയിരുന്നു അപകടങ്ങൾക്ക് ഉള്ള കാരണങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ 22 ലധികം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഇതിൽ വ്യാഴാഴ്ച നടന്ന അപകടത്തിൽ ഉൾപ്പെടെ ജീവൻ പൊലിഞ്ഞത് നിരവധി ആളുകളുടേതാണ്. ചെറിയ അപകടങ്ങളും ഒരുപാടുണ്ടായി.
ദേശീയപാത അധികൃതരാകട്ടെ ഇതുവരെ ശാശ്വതമായ ഒരു പരിഹാരവും കണ്ടെത്തിയിട്ടില്ല. അമിത വേഗതയിൽ എത്തുന്ന വാഹനങ്ങളാണ് കൂടുതലായും ഇവിടെ അപകടത്തിൽപ്പെടുന്നത് . ഈ ഭാഗത്ത് എത്തുന്നതോടെ വാഹനങ്ങളുടെ നിയന്ത്രണം പലപ്പോഴും നഷ്ടപ്പെടും. പ്രധാനമായും ലോറിയും ബസ്സുമാണ് അപകടത്തിൽപ്പെടുന്നത്. റോഡ് നിർമാണം പൂർത്തിയായതിനുശേഷം അപകടം പതിവായി. തുടർന്ന് ദേശീയപാത വിഭാഗം ഈ ഭാഗങ്ങളിൽ റോഡിൽ ജെസിബി ഉപയോഗിച്ച് വരകൾ ഇട്ടിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ ഈ വരകൾ ടാറിനൊപ്പം ഉരുകിച്ചേർന്നു. പിന്നീട് മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയായി. ചെറിയ ചാറ്റൽ മഴപെയ്താൽ പോലും വാഹനങ്ങൾക്ക് ഇവിടെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഇത്തരത്തിലുള്ള സംഭവമാണ് വ്യാഴാഴ്ച നടന്നത്. കോഴിക്കോട് ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് ചരക്ക് ഇറക്കി വരികയായിരുന്ന ലോറി പനയമ്പാടത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു ലോറിയിൽ ഇടിക്കുകയായിരുന്നു. ആ ലോറിയാണ് കുട്ടികളുടെ ദേഹത്തേക്ക് മറഞ്ഞത്.
0 comments