29 September Friday

നിപാ: പുതിയ പോസിറ്റീവ് കേസുകളില്ല; ആദ്യരോഗിയുടെ സമ്പർക്കത്തിലെ 281 പേരുടെ ഐസോലേഷൻ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

കോഴിക്കോട്> നിപാ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവലോകന യോഗത്തിന് ശേഷം അറിയിച്ചു. 49 പേരുടെ  പരിശോധനാഫലം നെഗറ്റീവാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്‌ക് സമ്പർക്കത്തിൽപ്പെട്ട 281 പേരുടെ ഐസോലേഷൻ പൂർത്തിയായി. 36 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്.നിലവിൽ 11 പേരാണ് ഐസോലേഷനിലുള്ളത്. ചികിത്സയിലുള്ള മൂന്ന് രോഗികളുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. വീടുകളിൽ നടക്കുന്ന സർവേ ഫറോക്ക് ഒഴികെ എല്ലായിടത്തും പൂർത്തിയായി. 52,667 വീടുകളിലാണ് സർവേ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

മ്യൂട്ടേഷൻ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും  ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. നിപാ രോഗവ്യാപനം ഉണ്ടായതിനടുത്ത ഒരു പ്രത്യേക സ്ഥലത്തുനിന്ന് എടുത്ത 36 വവ്വാൽ സാമ്പിളുകൾ പരിശോധിച്ചത് നെഗറ്റീവായിരുന്നു. തൊട്ടടുത്ത സ്ഥലത്തുനിന്നും സാമ്പിൾ എടുത്തിട്ടുണ്ട്. ഐസിഎംആർ ലാബ് മായി ബന്ധപ്പെട്ടവരും, മൃഗസംരക്ഷണ വകുപ്പിൽനിന്നുള്ളവരും ജില്ലയിൽ പരിശോധന നടത്തിവരുന്നു. ഇതുസംബന്ധിച്ച നിരീക്ഷണങ്ങൾ തുടരും. കാട്ടുപന്നികൾ ചത്തതിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചത്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നതിന്റെ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമായതു കൊണ്ട്  രോഗം കൃത്യമായി  കണ്ടുപിടിക്കാനാകുന്നുണ്ടെന്നും  മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top