കഴക്കൂട്ടം
അവധി ദിവസങ്ങളിൽ ഇനിയൊരല്‍പ്പം അഡ്വഞ്ചറൊക്കെയാകാം. നഗരത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് അൽപ്പം സാഹസികമാകാനായി ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പാര്‍ക്ക് ഒരുങ്ങി. ആകാശ സൈക്കിളും നിരങ്ങി നീങ്ങാന്‍ സിപ്പ് ലൈനും ബര്‍മ ബ്രിഡ്ജ്, ബാംബൂ ലാഡര്‍, ഫിഷ് സ്പാ, ബലൂണ്‍ കാസില്‍, കുട്ടികള്‍ക്കുള്ള ബാറ്ററി കാറുകള്‍ തുടങ്ങിയവയാണ് സഞ്ചാരികൾക്കായി കാത്തിരിക്കുന്നത്. ജില്ലയിലെ ആദ്യ സാഹസിക വിനോദ പാര്‍ക്കാണിത്.
ഇന്ത്യയിലെ ആദ്യത്തെ മ്യൂസിക്കല്‍ ഫയര്‍ ഫൗണ്ടൻ ഷോയും ഇവിടെയുണ്ട്. നൂറുരൂപയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കുട്ടികളുടെ പാര്‍ക്ക്, എയര്‍ഫോഴ്‌സ് മ്യൂസിയം, കോക്പിറ്റിന്റെ ചലിക്കുന്ന മാതൃക, കുട്ടവഞ്ചി സവാരി തുടങ്ങിയവയുമുണ്ട്. വൈകുന്നേരങ്ങളിൽ സാംസ്കാരിക പരിപാടികളും അരങ്ങേറും. പുതുവത്സരം വരെ ജനങ്ങള്‍ക്ക് 30 ശതമാനവും കുട്ടികള്‍ക്ക് 40 ശതമാനവും ഇളവ് ലഭിക്കും.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിൽ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് എന്റര്‍പ്രണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പാർക്ക് നിര്‍മിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ് പാർക്ക് ഉദ്ഘാടനം ചെയ്തു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. വി കെ പ്രശാന്ത് എംഎൽഎ, കൗൺസിലർ കെ സുരേഷ് കുമാർ, കലക്ടർ ജെറോമിക് ജോർജ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ഷാരോൺ, ടൂറിസം ഡയറക്ടർ പിബി നൂഹ്, ടൂറിസം ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദ്, ബിനു കുര്യാക്കോസ്, ശശികുമാർ , ആർ ശരത്ചന്ദ്രൻ നായർ, വിക്രമൻ, സി എസ് രതീഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..