തിരുവനന്തപുരം
നെടുമങ്ങാട് സൂര്യഗായത്രി വധക്കേസിൽ വിചാരണ ബുധനാഴ്‌ച ആരംഭിക്കും. കരുപ്പൂർ ഉഴപ്പാക്കോണം ശിവദാസിന്റെയും വൽസലയുടെയും മകളായ സുര്യഗായത്രിയെ പേയാട് സ്വദേശി അരുൺ കുത്തിക്കൊല്ലുകയായിരുന്നു.
പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 88 സാക്ഷികളെ വിസ്തരിക്കും. 60 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ, വിനു മുരളി എന്നിവർ ഹാജരാകും. ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേഴ്സ് അഡ്മിനിസ്ട്രേഷൻ എസ്‌പി ബി എസ് സജിമോനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
2021 സെപ്‌തംബർ 30നായിരുന്നു സംഭവം. സൂര്യഗായത്രിയുടെ കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുൺ, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുൺ കുത്തി. സൂര്യയുടെ തലമുതൽ കാൽ വരെ 33 ഇടങ്ങളിലാണ് അരുൺ കുത്തിയത്. തല ചുമരിൽ ഇടിച്ച് പലവട്ടം മുറിവേൽപ്പിച്ചു. ശിവദാസിന്റെ നിലവിളി ഉയർന്നതോടെ അരുൺ ഓടി. സമീപത്തെ വീടിന്റെ ടെറസിൽ ഒളിക്കാൻ ശ്രമിച്ച അരുണിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലെയും ജനനേന്ദ്രിയത്തിലെയും ആന്തരികാവയവങ്ങൾ തകർത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..