ലക്ഷ്യം സുസ്ഥിര നവകേരളം ; പ്രത്യേക യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം
അടുത്ത വർഷം മാർച്ച് 30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യപനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സാന്ത്വന പരിചരണരംഗത്തും ഏകോപിതമായ മുന്നേറ്റം ഉണ്ടാക്കും.
2025 നവംബർ ഒന്നിനുള്ളിൽ അതിദാരിദ്ര്യ മുക്തമാക്കലും പൂർത്തിയാക്കും. ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി 2024 ഡിസംബർ മുതൽ - 2025 ജനുവരി വരെ വിപുലമായ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കും. അയൽക്കൂട്ടം, ടൂറിസം കേന്ദ്രം, ഗ്രാമം, നഗരം, ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനം എന്നിവയെല്ലാം ഹരിതാഭമാക്കുകയാണ് ലക്ഷ്യം. രോഗികൾ, വയോജനം, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാവരെയും ഉൾക്കൊള്ളുന്ന പരിചരണമാണ് സർക്കാർ നടപ്പാക്കുന്നത്. എപിഎൽ, ബിപിഎൽ വ്യത്യാസമുണ്ടാകില്ല. അതിന്റെ ക്യാമ്പയിൻ ജനുവരി ഒന്നിന് ആരംഭിക്കും. ഓരോ അതിദരിദ്ര കുടുംബത്തിനും സുസ്ഥിര വരുമാനമാർഗം ഉറപ്പാക്കിയാലേ അതിദരിദ്രമുക്തരായി പ്രഖ്യാപിക്കാവൂ. മൂന്ന് ക്യാമ്പയിനും പൂർണതോതിൽ നടപ്പാക്കിയാലേ സുസ്ഥിരമായ നവകേരളമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാനാകൂ. ഈയൊരു ബോധ്യത്തോടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതികൾ ഒരേ ദിവസം ഒരേ സമയം യോഗം ചേരുന്നത്. യോഗത്തിൽ മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, ആർ ബിന്ദു, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവരും പങ്കെടുത്തു.
0 comments