പൊന്നാനി
അറബിക്കടലിന്റെ തീരത്ത് കലയുടെ തിരയിളക്കം. രാപകൽ ഭേദമില്ലാതെ നൃത്തവും സംഗീതവും സാഹിത്യവുമെല്ലാം ഇരമ്പിയാർക്കുന്നു. കലയുടെ മധുരം നുകരാൻ നാടാകെ പൊന്നാനിയിലേക്ക്. ഇവിടെ യുവത്വം പുതിയ വസന്തംതീർക്കുകയാണ്.
എംഇഎസ് കോളേജിലെ അഞ്ച് വേദികളിലായി നടക്കുന്ന കലിക്കറ്റ് സർവകലാശാലാ സി സോൺ കലോത്സവം ‘കലൈമാനി'ക്ക് സ്‌ട്രോങ് കൂടിവരികയാണ്.
ക്ലാസിക്കൽ നൃത്തത്തിന്റെ ചടുലതയോടെ ഒന്നുംരണ്ടും വേദികൾ ഉണർന്നപ്പോൾ മൂന്നാം വേദി ജനപ്രിയ ഇനമായ മിമിക്രികൊണ്ട് സമ്പന്നമായി. പിന്നാലെ മോണോ ആക്‌ടും വേദിയിലെത്തി. നാലാം വേദി വാദ്യോപകരണങ്ങളാൽ വിസ്മയംതീർത്തു.
വ്യാഴാഴ്ച മോഹിനിയാട്ടവും തിരുവാതിരയും മലയാള നാടകവും അരങ്ങിലെത്തും. ഒപ്പം മലപ്പുറത്തിന്റെ കലാപാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന മാപ്പിളപ്പാട്ടും അറബനമുട്ടും ദഫ്മുട്ടും ഒപ്പനയും കാണികൾക്കുമുന്നിലെത്തും.
മൂന്നുദിനം പിന്നിടുമ്പോൾ കലിക്കറ്റ് സർവകലാശാലാ ക്യാമ്പസ് 153 പോയിന്റുമായി മുന്നേറ്റം തുടരുകയാണ്. തിരൂരങ്ങാടി പിഎസ്എംഒ കോളേജ് രണ്ടാമതും (106) മലപ്പുറം ഗവ. കോളേജ് മൂന്നാമതുമാണ് (50). നിലവിലെ ജേതാക്കളായ മമ്പാട് എംഇഎസ് നാലാമതാണ് (31).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..