എടക്കര
"‘ഒരുകാലത്ത് എന്റെ മകൻ ഗൾഫിൽ പോകും, അന്ന് നിന്നെയും കൂടെക്കൂട്ടും, വിഷമിക്കണ്ട'’–-പത്തുവർഷംമുമ്പ് ബംഗാൾ കൊൽക്കത്ത സ്വദേശിയായ സാബിർമിദ്ദക്ക് കൊടുത്ത വാക്ക് രായിൻ പാലിച്ചു. ഞായർ ഉച്ചയോടെ സാബിർമിദ്ദ ഗൾഫ് സ്വപ്‌നങ്ങളിലേക്ക് പറന്നു.
പത്തുവർഷംമുമ്പ് മൂത്തേടം കുറ്റിക്കാട് പള്ളിയിൽവച്ചാണ് നോമ്പ് തുറക്കാൻ വീട്ടിൽ പോകാതിരുന്ന ഇരുപത്തി രണ്ടുകാരനെ മൂത്തേടം കുറ്റിക്കാട് കാട്ടുമുണ്ട രായിൻ പരിചയപ്പെടുന്നത്. "‘ഗൾഫിൽ പോകണം, മൂന്നര ലക്ഷം ചെലവുവരും, അതിനുള്ള സാഹചര്യമില്ല. മിദ്ദ സ്വപ്നവും സങ്കടവും പങ്കുവച്ചു. നോമ്പ് കാലത്ത് തട്ടുകടയിൽ എണ്ണക്കടികൾ വിൽക്കുന്നയാളാണ് രായിൻ. ഉയർന്ന ചുറ്റുപാടല്ലെങ്കിലും രായിൻ മിദ്ദയെ കേട്ടു, ചേർത്തു നിർത്തി. നോമ്പ് കാലത്ത് ഒരുമാസം ജോലിക്ക് പോകാറില്ലെന്ന് പറഞ്ഞപ്പോൾ നോമ്പ് തുറക്കാൻ കൂടെകൂട്ടി. പത്തുവർഷം അത് തുടർന്നു. ഓരോ നോമ്പുകാലത്തും മിദ്ദ ഒരുമാസക്കാലം രായിന്റെ വീട്ടിലെത്തും. മിഷീൻ കല്ലേറ്റുന്നതു മുതൽ തെങ്ങുകയറ്റംവരെ കഴിയുന്നതെല്ലാം മിദ്ദചെയ്തു. കാലം ഒരുപാട് കടന്നു. മൂന്നു വർഷംമുമ്പ് രായിന്റെ മകൻ നിംഷിദ് സൗദിയിലെ ദമാമിൽ പോയി. ബാപ്പയുടെ വാക്കും മിദ്ദയുടെ മുഖവും നിംഷിദ് മറന്നില്ല. നിംഷിദ് വിസ അയച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ മിദ്ദ സൗദിയിലെ ദമാമിലേക്ക് യാത്രതിരിച്ചു. എല്ലാ ചെലവും രായിനാണ് വഹിച്ചത്. രായിനും കുടുംബവും നാട്ടുകാരും ചേർന്നാണ് സാബിർ മിദ്ദയെ യാത്രയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..