കോട്ടയം
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ സത്യഗ്രഹകാലത്തിന്റെ ഓർമയുടെ ശേഷിപ്പായി വൈക്കം പഴയ ബോട്ട് ജെട്ടി ഒരു ചരിത്രസ്മാരകം പോലെ നിലകൊള്ളുന്നു. വൈക്കം സത്യഗ്രഹത്തിന് പ്രചോദനവും ആവേശവുമായി മാറിയത് മഹാത്മാഗാന്ധിയുടെ വരവായിരുന്നു. 1925 മാർച്ച് ഒമ്പതിന് സത്യഗ്രഹത്തിൽ പങ്കെടുക്കാൻ എറണാകുളത്തുനിന്ന് കായൽ മാർഗമെത്തിയ മഹാത്മാഗാന്ധി വൈക്കം ബോട്ടുജെട്ടിയിലാണ് വന്നിറങ്ങിയത്. കെ കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനമായിരുന്നു ഇത്. അന്നേദിവസം മൗനവ്രതത്തിൽ ആയതിനാൽ അദ്ദേഹം ആരോടും സംസാരിച്ചില്ല. ഒരു നാടിന്റെ ഐതിഹാസിക പോരാട്ടത്തിന്റെ ഭാഗമായ വൈക്കം പഴയ ബോട്ടുജെട്ടി ജലഗതാഗതത്തിനും ടൂറിസത്തിനും ഉപയോഗിക്കപ്പെട്ടു. മറുകരയുമായും എറണാകുളമുൾപ്പെടെയുള്ള വലിയ നഗരങ്ങളിലേക്കുമുള്ള വൈക്കത്തുകാരുടെ എളുപ്പമാർഗമായി പിന്നീട് ഇവിടം മാറി. പഴയ ബോട്ട് ജെട്ടിക്ക് സമീപമായി പണിപൂർത്തിയായ പുതിയ ബോട്ട് ജെട്ടിയിൽ നിന്നാണ് ഇപ്പോൾ സർവീസുകൾ നടക്കുന്നത്. 2021ൽ ജലവിഭവ വകുപ്പിന്റെ സഹായത്തോടെ 42 ലക്ഷം രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടത്തി. രാജഭരണത്തിന്റെ ശംഖുമുദ്രയോടെ ഇന്നും പഴയ ബോട്ട് ജെട്ടി നിലകൊള്ളുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..