തലയോലപ്പറമ്പ്
ആറ്റിൽ നടക്കുന്ന ഉത്സവം എന്ന നിലയിൽ ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂർവം ഉത്സവങ്ങളിൽ ഒന്നാണ് വടയാർ ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം 22, 23 തീയതികളിൽ.
മൂവാറ്റുപുഴയാറിന്റെ ഓളപ്പരപ്പിലൂടെ ദീപാലംകൃതമായ ആറ്റുവേലയും തൂക്കച്ചാടും ആറ്റിലൂടെ കറങ്ങിക്കറങ്ങി ക്ഷേത്രത്തിലേക്ക് നീങ്ങുന്ന നയനമനോഹരമായ കാഴ്ചയും ഹൃദ്യമായ മേളവും ആസ്വദിക്കാൻ ആറിന്റെ ഇരുകരകളിലും ചെറുവള്ളങ്ങളിലുമായി വിദേശികളും സ്വദേശികളും അടക്കം ആയിരങ്ങൾ എത്തും. വിനോദസഞ്ചാര ഇടത്തിലും ഈ ഉത്സവത്തിന് വലിയ പ്രധാന്യമുണ്ട്.
രണ്ട് വലിയ വള്ളങ്ങളിൽ തട്ടിട്ട് ക്ഷേത്രമാതൃകയിൽ നിർമിക്കുന്ന ആറ്റുവേലച്ചാടാണ് ഉത്സവത്തിന്റെ മുഖ്യ ആകർഷണം. രണ്ടുദിവസത്തെ ആറ്റുവേലക്കാലത്ത് അലങ്കാരം നടത്തിയ ചെറുവള്ളങ്ങളുടെ കൂട്ടംതന്നെ അവയ്ക്കൊപ്പംകാണാം. ക്ഷേത്ര വാദ്യാഘോഷങ്ങളും ഒപ്പമുണ്ടായിരിക്കും. ക്ഷേത്രത്തിൽനിന്ന് രണ്ടുകിലോമീറ്റർ ദൂരെ ആറ്റുവേല കടവിൽ നിന്നാണ് ഈ ഘോഷയാത്ര ആരംഭിക്കുക.
മീനമാസത്തിലെ അശ്വതിനാളിലാണ് ആറ്റുവേല ഉത്സവം. 23ന് രാവിലെ ഇളങ്കാവ് ക്ഷേത്രത്തിൽനിന്ന് പ്രത്യേക പൂജകൾക്കുശേഷം പണിപൂർത്തിയായ ആറ്റുവേല ചാട് ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറ് രണ്ട് കിലോമീറ്റർ മാറി ആറ്റുവേലക്കടവിലേക്ക് കൊണ്ടുപോകും. ക്ഷേത്ര ചടങ്ങുകൾക്കുശേഷം ഇളങ്കാവിലേക്ക് ആറ്റുവേല ചാട് പുറപ്പെടും. വാദ്യമേളങ്ങളും ഗരുഡൻ തൂക്കവും അകമ്പടിയേകും. പുലർച്ചെ നാലിനാണ് ആറ്റുവേല ദർശനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..