Deshabhimani

ലഹരിക്കെതിരെ കർശന നടപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 09:56 PM | 0 min read

കൊല്ലം

ഓണക്കാലത്ത് ജില്ലയിൽ വ്യാജ മദ്യത്തിനും ലഹരി മരുന്നുകൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കും. 
ഇതിനായി കൂടുതൽ പരിശോധനകൾ നടത്തും. കലക്ടർ എൻ ദേവിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന ചാരായ നിരോധന ജനകീയ കമ്മിറ്റിയുടെതാണ്‌ തീരുമാനം. ആഗസ്ത് 14മുതൽ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു. 
കഴിഞ്ഞ കമ്മിറ്റിയിലെ നിർദേശങ്ങൾ പരിഗണിച്ച് റെയിൽവേ സ്റ്റേഷനു സമീപത്ത് നടത്തിയ പരിശോധനയിൽ 9.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ എക്‌സൈസ് 1,210 പരിശോധനയും പൊലീസ്, വനം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് 37പരിശോധനയും നടത്തി. 
അബ്കാരി കേസിൽ 129, 86 മയക്കുമരുന്നു കേസിലായി 85പേരെ അറസ്റ്റ്ചെയ്തു. 23.15 കിലോഗ്രാം കഞ്ചാവ്, 4.591 ഗ്രാം എംഡിഎംഎ, ഏഴ് കഞ്ചാവ് ചെടികൾ, 359.01 കിലോഗ്രാം പുകയില വസ്തുക്കൾ, 20.4 ലിറ്റർ വാറ്റ് ചാരായം, 461.46 ലിറ്റർ വിദേശമദ്യം, 98.1 ലിറ്റർ അരിഷ്ടം, 690ലിറ്റർ കോട എന്നിവ പിടികൂടി. ഡ്രൈഡേയിൽ നടത്തിയ പരിശോധനയിൽ ഒന്നിന് മാത്രം 18കേസുകൾ രജിസ്റ്റർ ചെയ്തു. 125.88 ലിറ്റർ വിദേശമദ്യം, 11.7 ലിറ്റർ അരിഷ്ടം, 70 ലിറ്റർ വാഷ് എന്നിവ അന്നുമാത്രം പിടികൂടി. ജനകീയ കമ്മിറ്റി യോഗത്തിൽ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർ വൈ ഷിബു, പൊലീസ്, വനം, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനകീയകമ്മിറ്റി അംഗങ്ങളായ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


deshabhimani section

Related News

View More
0 comments
Sort by

Home