30 March Thursday

ട്രോളിങ് നിരോധം : ഇനി 2 നാള്‍; മത്സ്യബന്ധന ബോട്ടുകള്‍ തയ്യാറായി

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017

വൈപ്പിന്‍/മട്ടാഞ്ചേരി > ട്രോളിങ് നിരോധം അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ മത്സ്യബന്ധന ബോട്ടുകള്‍ അവസാന മിനുക്കുപണിയിലാണ്. 31ന് അര്‍ധരാത്രിയോടെ കടലിലിറങ്ങാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി.

   സംസ്ഥാനത്ത് വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് 3600 ഫിഷിങ് ബോട്ടുകളും 600 ഗില്‍നൈറ്റ് ബോട്ടുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ട്രോളിങ് നിരോധന കാലത്താണ് ബോട്ട്-വലകളുടെ അറ്റകുറ്റപണികള്‍ നടക്കുന്നതെങ്കിലും ഇക്കുറി  സാമ്പത്തിക പ്രശ്നം ഉള്ളതിനാല്‍ ബോട്ടുകളുടെ അത്യാവശ്യ ജോലികള്‍ മാത്രമാണ് മിക്കവാറും നടത്തിയത്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷിച്ച പോലെ മീന്‍ ലഭിക്കാതിരുന്നതും  വരുമാനം കുത്തനെ ഇടിഞ്ഞതും ബോട്ടു വ്യവസായ മേഖലയെ തളര്‍ത്തിയിരുന്നു.

ട്രോളിങ് തുടങ്ങുന്നതിന് മുന്നോടിയായി കൊച്ചി, മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, വൈപ്പിന്‍ ഭാഗങ്ങളില്‍ തൊഴിലാളികള്‍ എത്തിത്തുടങ്ങി. മുനമ്പം ഭാഗത്താണ് അധികം ബോട്ടുകളുള്ളത്. സീസണ്‍ തുടക്കത്തില്‍ കരിക്കാടി ചെമ്മീനും കിളിമീനും കണവയും ഒക്കെ ലക്ഷ്യംവച്ചാണ് ബോട്ടുകള്‍ ഇറങ്ങുന്നത്. കുളച്ചല്‍ മേഖലയില്‍നിന്നുള്ള തൊഴിലാളികളും വടക്കേ ഇന്ത്യക്കാരും ചാകര പ്രതീക്ഷിച്ച് രംഗത്തുണ്ട്. നേരത്തെ തമിഴ്നാട്ടുകാരാണ് കേന്ദ്രീകരിച്ചിരുന്നെങ്കില്‍ നിലവില്‍ അസം, ഒഡിഷ, ബീഹാര്‍, ഹരിയാണ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണുള്ളത്.

ട്രോളിങ് സമയത്ത് ചാകരക്കൊയ്ത്തു പ്രതീക്ഷിച്ച പരമ്പരാഗത തൊഴിലാളികളും നിരാശയിലാണ്. വലിയ ബോട്ടുകളെല്ലാം കടലില്‍നിന്ന് മാറിനില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന വന്‍ മത്സ്യക്കൊയ്ത്ത് ഇത്തവണ ഉണ്ടായില്ല. നിരോധം തുടങ്ങിയ ആദ്യ ആഴ്ച മാത്രം ചെറിയ രീതിയിലുള്ള കോളുണ്ടായി. ചാള, അയല, ചെമ്മീന്‍ എന്നിവയുടെ സാന്നിധ്യംപോലും ഉണ്ടായില്ല. കുറച്ചുകാലമായി ചാള കൊച്ചിതീരത്ത് വളരെ കുറവാണ്. ഒന്നോ രണ്ടോ ദിവസം ലഭിച്ചത് കൊഴുവ മാത്രമാണ്. ലഭ്യത കുറഞ്ഞതോടെ കിട്ടുന്നതിന് നല്ല വില ലഭിച്ചുവെന്നതാണ് ഇവരുടെ ഏക ആശ്വാസം.

ഒരു മാസമെങ്കിലും നല്ല രീതിയില്‍ നല്ല രീതിയില്‍ മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് ബോട്ടുടമകള്‍ക്കും തൊഴിലാളികള്‍ക്കും. പഴയതുപോലെ തുടര്‍ച്ചയായി മൂന്ന് മാസം മീന്‍ ലഭിക്കാറില്ല. മത്സ്യക്ഷാമവും ഇന്ധനച്ചിലവുകളിലുണ്ടായ കുതിച്ചുചാട്ടവും ബോട്ടുകള്‍ക്ക് തിരിച്ചടിയായി മാറുകയാണ്. എന്നാലും ശുഭപ്രതീക്ഷയോടെയാണ് ബോട്ടുകള്‍ കടലില്‍ പോകാന്‍ ഒരുങ്ങുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top