കൊച്ചി
നഗരത്തിലെ തിരക്കനുസരിച്ചു സ്വയം പ്രവർത്തിക്കുന്ന ട്രാഫിക് നിയന്ത്രണ സംവിധാനമായ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന്റെ (ഐടിഎംഎസ്) ആദ്യഘട്ടം നിർമാണം പൂർത്തിയായി. ഡിസിസി ജങ്ഷൻ, മെഡിക്കൽ ട്രസ്റ്റ്, മനോരമ ജങ്ഷൻ എന്നിവ ഉൾപ്പെടുന്ന ഭാഗമാണ് പൂർത്തിയായത്. ഹൈക്കോടതി ജങ്ഷൻ, കലൂർ, പാലാരിവട്ടം, ഇടപ്പള്ളി ഉൾപ്പെടുന്ന രണ്ടാംഘട്ടം നിർമാണം പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളിൽ സംവിധാനം പൂർണസജ്ജമാകും.
കോർപറേഷൻ പരിധിയിലെ 17 പ്രധാന ജങ്ഷനുകളിലാണ് ട്രാഫിക് സിഗ്നലിങ് സംവിധാനം സ്ഥാപിച്ചത്. നഗരത്തിലെ തിരക്കനുസരിച്ചു സ്വയം സിഗ്നൽ മാറുന്ന വെഹിക്കിൾ ആക്യുവേറ്റഡ് സിഗ്നലുകളാണ് പ്രാവർത്തികമാക്കിയത്. നാല് സിഗ്നലുകൾ സ്മാർട്ട് റോഡുകളുടെ നിർമാണത്തോടൊപ്പം പൂർത്തിയാകും. വാഹനങ്ങളുള്ള ട്രാക്കിനും ഇല്ലാത്തവയ്ക്കും വ്യത്യസ്ത പരിഗണന നൽകിയാണ് സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റഡാർ സംവിധാനം ഉപയോഗിച്ച് വാഹനത്തിരക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി സിഗ്നൽ സമയം ക്രമീകരിക്കും.
ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള 30 കേന്ദ്രങ്ങളിലെ ക്യാമറ സ്ഥാപിക്കലും പൂർത്തിയായി. 93 ക്യാമറകൾ 35 ഇടങ്ങളിൽ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ബാക്കിയുള്ള അഞ്ച് കേന്ദ്രങ്ങളിലും ക്യാമറകൾ സ്ഥാപിക്കാനാകും. രാത്രിയിലും മോശം കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങൾ പകർത്താനും ഇവയ്ക്കാകും. മൂന്ന് മോഡുകളിൽ ഏരിയ ട്രാഫിക് മാനേജ്മെന്റ്, നിരീക്ഷണ ക്യാമറകൾ, നഗരത്തിലെ അപ്പപ്പോഴുള്ള ഗതാഗതപ്രശ്നങ്ങൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ, നിയന്ത്രണ കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള മറ്റ് സേവനങ്ങൾ.
കാൽനടയാത്രക്കാർക്ക് സുഗമമായി റോഡ് മുറിച്ചുകടക്കാൻ സ്വയം നിയന്ത്രിക്കാവുന്ന പെലിക്കൺ സിഗ്നലുകളുടെ നിർമാണം കലൂരിലും ഇടപ്പള്ളിയിലും പൂർത്തിയായി. മേനക ജങ്ഷനിലെയും ബോട്ട് ജെട്ടിയിലെയും നിർമാണങ്ങളാണ് ബാക്കിയുള്ളത്. പത്തിടങ്ങളിൽ സൂചനാ ബോർഡുകളും പൂർത്തിയായി. അഞ്ച് വർഷത്തെ പരിപാലനവും ഉദ്യോഗസ്ഥർക്കുള്ള പരിശീലനവുമുൾപ്പെടെ 26 കോടി രൂപയ്ക്കാണ് കെൽട്രോൺ പദ്ധതി നടപ്പാക്കുന്നത്.
ഇതോടൊപ്പം നവീകരിക്കുന്ന എബ്രഹാം മാടമാക്കൽ റോഡിന്റെ 75 ശതമാനം ജോലി പൂർത്തീകരിച്ചു. ഷൺമുഖം റോഡിന്റെ 36 ശതമാനം ജോലികളും ഡിഎച്ച് റോഡിന്റെ 40 ശതമാനവും പാർക്ക് അവന്യൂ റോഡിന്റെ 50 ശതമാനവും പൂർത്തിയായി. ബാനർജി റോഡിന്റെ പണികൾ ആരംഭിച്ചു. സിഎസ്എംഎൽ പദ്ധതിയുടെ ഭാഗമായാണ് ഐടിഎംഎസ് ഒരുക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..