23 March Thursday

'റോഡില്‍ കിടന്നാല്‍ പൊടിയടിക്കും, കൊതുക് കടിക്കും എന്നാണ് സര്‍ അന്ന് പറഞ്ഞത്'; ശ്രീജിത്തിന്റെ സമരപ്പന്തലില്‍ ഉത്തരം മുട്ടിയ ചെന്നിത്തല ഇറങ്ങിപ്പോയി-Video

വെബ് ഡെസ്‌ക്‌Updated: Saturday Jan 13, 2018

തിരുവനന്തപുരം > സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപ്പന്തല്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അപഹാസ്യനായി മടങ്ങി. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെ നടന്ന കുറ്റകൃത്യത്തില്‍ അന്ന് ഒരുനടപടിയും സ്വീകരിച്ചിരുന്നില്ല. സഹായം അഭ്യര്‍ത്ഥിച്ച് ശ്രീജിത്തും സുഹൃത്തുക്കളും ചെന്നിത്തലയെ കാണാന്‍ ചെന്നപ്പോള്‍ അപഹസിച്ച് പറഞ്ഞ് അയക്കുകയായിരുന്നുവെന്ന് ശ്രീജിത്തിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഓര്‍മ്മപ്പെടുത്തി.

'ഒരു സംശയം ചോദിച്ചോട്ടെ ചൂടാവുകയല്ല. സര്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. സാറിന്റെ മുന്നില്‍ ശ്രീജിത്ത് വന്നിട്ടുണ്ട്. അന്ന് പറഞ്ഞൊരു മറുപടി ഓര്‍മ്മയുണ്ട്. റോഡില്‍ പോയി കിടന്നാല്‍ പൊടിയടിക്കും കൊതുക് കടിക്കും എന്നൊക്കെയാണ്' ശ്രീജിത്തിന്റെ സുഹൃത്ത് ചെന്നിത്തലയോട് പറഞ്ഞു.

ഇതുകേട്ടയുടനെ ക്ഷുഭിതനായ ചെന്നിത്തല ചോദിക്കാന്‍ നിങ്ങള്‍ക്കെന്തധികാരം എന്ന് തിരിച്ചുചോദിച്ചു. താന്‍ പൊതുജനമാണെന്നും ചോദിക്കാന്‍ അധികാരമുണ്ടെന്നും സുഹൃത്ത് പറഞ്ഞതോടെ ചെന്നിത്തല സമരപ്പന്തലില്‍ നിന്ന് ഇറങ്ങിപ്പോയി.

2014 മാര്‍ച്ച് 21നാണ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പാറശാല പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ ശ്രീജീവ് മരിച്ചത്. ലോക്കപ്പില്‍ വച്ച് വിഷം കഴിച്ചെന്ന് പറഞ്ഞ് പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശ്രീജീവ് ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായെന്നും വിഷം ഉള്ളില്‍ ചെന്നിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച വിഷം ശ്രീജീവ് ലോക്കപ്പില്‍ വച്ച് കഴിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം.

ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെത്തന്നെ നടപടികള്‍ എടുത്തിരുന്നു. സര്‍ക്കാര്‍ ശ്രീജിത്തിന്റെ പരാതിയെ തുടര്‍ന്ന് സമഗ്രമായ അന്വേഷണം നടത്തി. കേസില്‍ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തു.10 ലക്ഷം രൂപ മരിച്ച ശ്രീജീവിന്റെ കുടുംബത്തിന് നല്‍കി.

കേസ് സിബിഐ അന്വേഷണത്തിനു വിടുകയും ചെയ്‌തു .എന്നാല്‍ സിബിഐ ക്ക് കേസ് എടുക്കനാവില്ലെന്നു കേന്ദ്ര പെഴ്‌സണല്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിന് തക്ക പ്രാധാന്യം കേസിനു ഇല്ല, കേരളത്തില്‍ നിന്ന് അമിതഭാരമാണ് സിബിഐക്കു വരുന്നത്, അത് കൊണ്ട് അന്വേഷിക്കാന്‍ പറ്റില്ലഇതാണ് മറുപടി.

സര്‍ക്കാര്‍ ജോലി നല്‍കണം എന്നൊരാവശ്യം ശ്രീജിത്ത് ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍  നിയമതടസ്സങ്ങള്‍ ഉള്ളതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല.ഇതിനിടെയാണ് വ്യാജ പ്രചരണം. കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നേതാക്കള്‍ സമരത്തിലുള്ള ശ്രീജിത്തിനെ സന്ദര്‍ശിച്ചിരുന്നു.

ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിയ്ക്കണമെന്ന ആവശ്യം തള്ളിയത് കേന്ദ്രസര്‍ക്കാര്‍; സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്നതൊക്കെ ചെയ്‌തു: രേഖകള്‍ പുറത്ത്
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top