കൊച്ചി
സൂറത്തിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച മഹാരാഷ്ട്രക്കാരൻ ആനന്ദ് ദാങ്കറിന്റെ (57) കൈ മരണാനന്തര അവയവദാനത്തിലൂടെ ഇനി മറ്റൊരാൾക്ക് തുണയാകും. സൂറത്തിലെ സിവിൽ ആശുപത്രിയിൽ ബുധനാഴ്ച അത്യാസന്നനിലയിൽ പ്രവേശിപ്പിച്ച ആനന്ദ് ദാങ്കറിന് മസ്തിഷ്കമരണം സംഭവിച്ചതായി വ്യാഴം രാത്രിയാണ് ഡോക്ടർമാർ സ്ഥിരീകരിച്ചത്. തുടർന്ന് അവയവദാനത്തിന് ബന്ധുക്കൾ സമ്മതം അറിയിക്കുകയായിരുന്നു. ഗുജറാത്ത് സർക്കാരിന്റെ പ്രത്യേക എയർ ആംബുലൻസിലാണ് കൈ കൊച്ചിയിൽ എത്തിച്ചത്.
കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻകാരനിലാണ് കൈ തുന്നിച്ചേർക്കുന്നത്. അമൃതയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം വ്യാഴാഴ്ചതന്നെ സൂറത്തിലേക്ക് തിരിച്ചിരുന്നു. വെള്ളി പകൽ ഒന്നരയോടെ മഹാരാഷ്ട്രക്കാരനിൽ ശസ്ത്രക്രിയ പൂർത്തിയാക്കി. തുടർന്ന് ഡോക്ടർമാരുടെ സംഘം കൈയുമായി സൂറത്തിൽനിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് തിരിച്ചു. വൈകിട്ട് അഞ്ചരയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച കൈ, ആംബുലൻസിൽ റോഡുമാർഗം അമൃത ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വൈദ്യുതാഘാതമേറ്റ് കൈ നഷ്ടമായ മുപ്പതുകാരന് കൈ കൂട്ടിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ തുടർന്ന് ആരംഭിച്ചു. ശനി രാവിലെയേ ഇത് പൂർത്തിയാകൂ. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്. അമൃത ആശുപത്രിയിൽ നടക്കുന്ന പതിമൂന്നാമത്തെ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..