വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം;അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി: മന്ത്രി
തിരുവനന്തപുരം > ആലപ്പുഴയിലെഅസാധാരണ വൈകല്യത്തോടെ ജനിച്ച ശിശുവിന്റെ ചികിത്സാപിഴവ് കണ്ടെത്താത്ത സംഭവത്തില്‍ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. വീഴ്ച ഉണ്ടായവർക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രിക്കൂട്ടിച്ചേർത്തു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലാത്തതായിരുന്നില്ല പ്രശ്‌നമെന്നും ചില ടെസ്റ്റുകൾ നടത്താൻ ഡോക്ടർമാർ സന്നദ്ധരാകാത്തതായിരുന്നു പ്രശ്‌നമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രിയിൽ സൗകര്യം വർധിപ്പിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ രണ്ട് സ്‌കാനിങ് സെന്ററുകള്‍ ഇന്നലെ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തിരുന്നു.
ആലപ്പുഴ നവറോജി പുരയിടത്തില്‍ സുറുമിയ്‌ക്കാണ് ഗുരുതര ശാരീരിക വൈകല്യങ്ങളോടെ ശിശു ജനിച്ചത്. ഗര്‍ഭസ്ഥാവസ്ഥയില്‍ ആലപ്പുഴ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഇവിടെയുള്ള ഡോക്ടറുടെ വീട്ടിലുമാണ് സുറുമി ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദേശ പ്രകാരം പലതവണ സ്കാനിങ്ങിനും വിധേയയായി. സ്‌കാനിങ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടർ ഗർഭസ്ഥ ശിശുവിന് കുഴപ്പമൊന്നും ഇല്ലെന്നാണ് മാതാപിതാക്കളെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രസവശേഷമാണ് ശിശുവിന് ഗുരുതര അംഗപരിമിതികള്‍ ഉള്ളതായി അറിയുന്നത്. ചികിത്സിച്ച ഡോക്ടർക്കും സ്‌കാനിങ് നടത്തിയ സ്വകാര്യ ലാബിനും വീഴ്ച വന്നതായി ആരോപിച്ചാണ് ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നല്‍കിയത്.
0 comments