ചെറുവത്തൂർ
തെങ്ങ് വിരിച്ച തണലിൽ പീലിവിടർത്തി നിൽക്കുന്ന മയിലിന് ജീവനുണ്ടെന്നും തൂങ്ങിക്കിടക്കുന്ന റാന്തൽ വിളക്ക് വെളിച്ചം പൊഴിക്കുകയാണെന്നും തോന്നിയാൽ അത്ഭുതമില്ല. കാരണം അത് അത്രമേൽ ജീവൻ തുടിക്കുന്ന കാഴ്‌ചയായിരുന്നു. തെങ്ങ് തന്നെയാണ് ഇവിടെ താരം. തെങ്ങിൽ നിന്നും ലഭിക്കുന്ന ഓലയും മടലും തേങ്ങയിലുമൊക്കെ ഇത്രയേറെ സൗന്ദര്യം ഒളിഞ്ഞുകിടക്കുന്നുണ്ടെന്ന് തെളിയിക്കുയായിരുന്നു പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച തെങ്ങ് ഉൽപന്ന കരകൗശല നിർമാണ മത്സരം. ഫാം കാർണിവലിന്റെ ഭാഗമായാണ് നിർമാണം സംഘടിപ്പിച്ചത്. മത്സരത്തിൽ തെങ്ങിന്റെ വിവിധ ഭാഗങ്ങൾ കൊണ്ടുള്ള കരകൗശല വസ്‌തുക്കളാണ് കലാകാരൻമാർ ഒരുക്കിയത്.
തേങ്ങയും ചകിരിയും ഓലയും ചിരട്ടയും മടലും ഈർക്കിലും എന്നുവേണ്ട തെങ്ങിന്റെ ഏതുഭാഗം കൊണ്ടും ഏതുവസ്‌തുവും നിർമിക്കാം എന്ന് കലാകാരൻമാർ തെളിയിക്കുകയായിരുന്നു. ഓലയിലും മടലിലും ഈർക്കിലിലും പിറന്ന മയിലും ചിരട്ടയിൽ വിരിഞ്ഞ തൂക്കു വിളക്കും ചകിരിച്ചോറിൽ ജീവൻ വച്ചമനുഷ്യനും ജന്തുക്കളുമെല്ലാം നിറഞ്ഞുനിന്നു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്‌ഘാടനം ചെയ്‌തു. ഡോ. സജിതാ റാണി പ്രഭാഷണം നടത്തി. ഡോ. വി നിഷാ ലക്ഷ്മി, പി കെ രതീഷ്, പി അജിത്ത് കുമാർ, ഡോ. ടി വനജ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..