മട്ടന്നൂർ
മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിൽ ഹൈക്കോടതി ജഡ്ജി ഷാജി പി ചാലി ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയായി. ഹൈക്കോടതി ജഡ്ജി ഡോ. കൗസർ എടപ്പഗത്ത്, സ്‌പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ്, തലശേരി സെഷൻസ് കോടതി ജഡ്ജി ജി ഗിരീഷ്, മട്ടന്നൂർ മജിസ്ട്രേറ്റ് ടി ഐശ്വര്യ, സണ്ണി ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്, വൈസ് ചെയർപേഴ്‌സൺ ഒ പ്രീത, സ്ഥിരംസമിതി അധ്യക്ഷരായ പി ശ്രീനാഥ്, കൗൺസിലർമാരായ വി എൻ മുഹമ്മദ്, പി രാഘവൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് സി കെ ലോഹിതാക്ഷൻ, ശശിധരൻ എന്നിവര്‍ സംസാരിച്ചു. സ്‌പെഷ്യൽ ജഡ്ജി അനിറ്റ് ജോസഫ് സിറ്റിങ്ങ് നടത്തി.
പോക്‌സോ കേസുകളിലെ ഇരകൾക്ക് കാലതാമസം കൂടാതെ നീതി ഉറപ്പാക്കാൻ സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന 28 പോക്‌സോ അതിവേഗ കോടതികളിലൊന്നാണിത്. ഇരിട്ടി താലൂക്ക് പരിധിയായാണ് കോടതി പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ 125 കേസാണ് മട്ടന്നൂർ കോടതിയിലേക്ക് മാറ്റിയത്. ഉദ്ഘാടന ദിവസം കോടതി സിറ്റിങ് ആരംഭിച്ചു. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയാണ് ഉദ്ഘാടകനെ സ്വീകരിച്ചത്. 1984ൽ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിലവിൽ വന്നശേഷം ആദ്യമായാണ് മട്ടന്നൂരിൽ ഒരു സ്ഥിരം കോടതി പ്രവർത്തനം തുടങ്ങുന്നത്. നഗരസഭ സൗജന്യമായാണ് പോക്‌സോ കോടതിക്കായി കെട്ടിടം അനുവദിച്ചത്.
മട്ടന്നൂർ മുൻസിഫ് കോടതി, കുടുംബകോടതി, സബ് കോടതി എന്നിവ അനുവദിച്ച് കിട്ടാൻ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രമം നടത്തിവരികയാണ്. 2004ൽ മുൻസിഫ് കോടതി സ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാൻ നടപടികളായിട്ടില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..