പയ്യന്നൂർ
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന പ്രീപെയ്ഡ് ഓട്ടോ ബൂത്ത് അടച്ചിടാൻ റെയിൽവേയുടെ നിർദ്ദേശം. ചൊവ്വാഴ്‌ച പയ്യന്നൂരിലെത്തിയ പാലക്കാട് സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ ഓഫീസർ അരുൺ തോമസാണ് സ്‌റ്റേഷനിലെ കൊമേഴ്‌സ്യൽ സൂപ്രണ്ടിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്. ഓട്ടോ ബൂത്തിലെ ജീവനക്കാരനോട് ബൂത്ത് അനധികൃതമാണെന്നും പൊളിച്ചുമാറ്റാൻ നിർദ്ദേശിക്കുകയും 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെടുകയുംചെയ്‌തു.
2017ൽ പയ്യന്നൂർ റോട്ടറി ക്ലബ്ബാണ് സ്‌റ്റേഷന്റെ പ്രധാന കവാടത്തിനരികെ പ്രീപെയ്ഡ് ഓട്ടോ ബൂത്ത് ആരംഭിച്ചത്. ക്ലബ്ബിന്റെ അപേക്ഷ പരിഗണിച്ച് റെയിൽവേ ഡിവിഷണൽ മാനേജർ (കൊമേഴ്‌സ്യൽ) ബൂത്തിന് അനുമതി നൽകുകയായിരുന്നു. ഇത് സംബന്ധിച്ച രേഖകൾ റോട്ടറി ക്ലബ്ബിന്റെ കൈയിലുണ്ട്.
ദിനംപ്രതി 800 ഓളം സർവീസ് ബൂത്ത് കേന്ദ്രീകരിച്ച് നടത്തുന്നുണ്ട്. പൊതുജനങ്ങളിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നഗരസഭാ ചെയർമാൻ, പൊലീസ്, റോട്ടറി ക്ലബ്, മൂന്ന് ഓട്ടോറിക്ഷാ യൂണിയനുകളുടെ പ്രതിനിധികൾ എന്നിവർക്കാണ് ബൂത്തിന്റെ നടത്തിപ്പ് ചുമതല. രാവിലെ അഞ്ച് മുതൽ രാത്രി എട്ടുവരെയാണ് പ്രവർത്തന സമയം. രണ്ടു ഷിഫ്റ്റുകളിലായി രണ്ട് ജീവനക്കാർ ജോലിചെയ്യുന്നു.
രണ്ടുരൂപ വീതമാണ് സർവീസ് ചാർജ് ഈടാക്കുന്നത്. ബൂത്തിനോട് ചേർന്ന് സിസി ടിവി ക്യാമറ സ്ഥാപിച്ചതും ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും നിർവഹിക്കുന്നത് ഇവിടെനിന്നുള്ള വരുമാനത്തിൽനിന്നുമാണ്. ബാക്കി വരുന്ന തുക ഈ സ്‌റ്റാൻഡിലെ ഓട്ടൊ തൊഴിലാളികളുടെ ചികിത്സാ സഹായത്തിനും മറ്റുമായാണ് വിനിയോഗിക്കുന്നത്.
റെയിൽവേ സ്‌റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം പ്രവർത്തിക്കുന്ന പേ ആൻഡ് യൂസ് ശുചിമുറിയും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതും അനധികൃതമാണെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ അവഗണനയുടെ ഭാരവും പേറിയാണ് പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ പ്രവർത്തിക്കുന്നത്. വരുമാനത്തിന്റെ കാര്യത്തിൽ ജില്ലയിൽ പ്രഥമ സ്ഥാനമാണ്. കണ്ണൂർ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സ്‌റ്റേഷനാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..