കരിവെള്ളൂർ
മല്ലിയുടെയും മുളകിന്റെയും ‘കുത്ത്’ കണ്ണിലും മൂക്കിലും ആദ്യം എരിച്ചിൽ ഉണ്ടാക്കിയെങ്കിലും പാലക്കുന്നിലെ പി വി സുനിതയും കൂട്ടരും വിട്ടുകൊടുത്തില്ല. അരിമുതൽ മുളകും മല്ലിയും മഞ്ഞളും വരെയുള്ള സകലതും പൊടിച്ചുപഠിച്ച് വിജയവഴിയിലാണ് ഇവരുടെ ‘ധാന്യ’ റൈസ് ആൻഡ് ഫ്ളോർ മിൽ. കരിവെള്ളൂർ–- പെരളം പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന നെല്ലും മഞ്ഞളുമൊക്കെ ഇവിടെ എത്തുന്നു. പൊടിക്കുന്നതിനുപുറമെ കൊപ്രയും ആട്ടുന്നു. പൊടികൾ പായ്ക്ക് ചെയ്ത് നാനോ മാർക്കറ്റ് വഴി വിറ്റഴിക്കും. കരിവെള്ളൂരിലെ കുടുംബശ്രീ ഷോപ്പിയിലും സമീപപ്രദേശത്തെ കടകളിലും ‘ധാന്യ' ഉൽപ്പന്നങ്ങൾ സുലഭമാണ്. പരമ്പരാഗത രീതിയിൽ ഉണ്ടാക്കുന്ന ഏത്തക്കായപ്പൊടിക്കും മസാലക്കൂട്ടിനും കൊണ്ടാട്ടത്തിനും ആവശ്യക്കാരേറെ. തിരക്കില്ലാത്ത സമയങ്ങളിൽ ചോക്ലേറ്റുകളും കേക്കുകളും ഉണ്ടാക്കും. തുടങ്ങിയിട്ട് ഒരുവർഷമേ ആയുള്ളൂവെങ്കിലും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. വിവിധ കുടുംബശ്രീകളിൽനിന്നുള്ള ആറുപേർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് മൂന്നുലക്ഷം സബ്സിഡി നൽകി. പത്തുലക്ഷം രൂപ വായ്പയെടുത്തു. കുടുംബശ്രീ മിഷന്റെ പൂർണ പിന്തുണയോടൊപ്പം കിലയുടെ പരിശീലനവും ലഭിച്ചു.
പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ പി വി സുനിത, എ കെ രമ, കെ ശ്രീജ, എം വി റീന, എൻ വി ചിത്ര, കെ ശ്രീജ എന്നിവരുടെ നേതൃത്വമാണ് കൂട്ടായ്മയുടെ വിജയം. പഞ്ചായത്തിന്റെ എല്ലാ സഹായവും ഇവർക്കുണ്ട്. പലഹാര, തയ്യൽ യൂണിറ്റുകൾ, ഫർണിച്ചർ കടകൾ, ഹോട്ടലുകൾ, നഴ്സറി തുടങ്ങി വിജയകരമായി പ്രവർത്തിക്കുന്ന 45 സംരംഭങ്ങളും കൃഷി, ആട് വളർത്തലും പഞ്ചായത്തിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..