Deshabhimani

വയനാടിന് ഇടുക്കിയുടെ സാന്ത്വനസസ്പർശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 08, 2024, 02:31 AM | 0 min read

ഇടുക്കി
ഉരുൾപൊട്ടലിൽ മുറിവേറ്റ വയനാടിന് ഇടുക്കിയുടെ സ്നേഹസ്പർശമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായപ്രവാഹം തുടരുന്നു. സമൂഹത്തിലെ നാനാമേഖലകളിൽനിന്നുള്ളവരാണ്‌ സജീവമായി രംഗത്തെത്തുന്നത്‌. വ്യാപക പ്രചാരണം നൽകാതിരുന്നിട്ടുകൂടി താലൂക്ക് കേന്ദ്രങ്ങളിലേക്ക് ജനങ്ങളെത്തിച്ച വിവിധ സാധന സാമഗ്രികൾ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം വയനാടിന് കൈമാറിയിരുന്നു. 
സമ്പാദ്യക്കുടുക്കയുമായി എത്തുന്ന കൊച്ചുകുട്ടികളുടെ എണ്ണം കൂടുകയാണ്. പോത്തിൻകണ്ടം  സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആദവ് 13473 രൂപയാണ് തന്റെ കൊച്ചു സമ്പാദ്യപ്പെട്ടി പൊട്ടിച്ച്‌ കലക്ടർക്ക് നേരിട്ട് നൽകിയത്. ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ നൽകി. ഉടുമ്പന്നൂർ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ, കട്ടപ്പന ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റ് 12500 രൂപ, അങ്കണവാടി ഹെൽപ്പേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ 5500 രൂപ, ലയൺസ് ക്ലബ് 30,000 രൂപ എന്നിങ്ങനെയാണ് വിവിധ മേഖലകളിൽ നിന്നുള്ള ധനസഹായം. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും തുടർ പഠനം തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ  ക്യാമ്പസുകളിൽ  സൗജന്യമായി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ പ്രയോജനപ്പെടുത്താം. ഇതിനുള്ള ധാരണാപത്രം കലക്ടർക്ക് കൈമാറി. 


deshabhimani section

Related News

View More
0 comments
Sort by

Home