Deshabhimani

ഉരുൾപൊട്ടൽ ദുരിതബാധിതരെ 
സഹായിക്കാൻ സ്വകാര്യ ബസ്‌ സർവീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2024, 03:38 AM | 0 min read

തൊടുപുഴ
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങുമായി സ്വകാര്യ ബസ് സർവീസ്. തൊടുപുഴയിലെ എഎസ്‌കെ ട്രാൻസ്‌പോർട്ടിന്റെ എട്ടു ബസുകളുടെ മൂന്നുദിവസത്തെ കലക്‌ഷനാണ്‌ ദുരന്തസഹായത്തിന്‌ നൽകുന്നത്. ബുധൻമുതൽ വെള്ളിവരെ ഫണ്ടുശേഖരണം നടത്തും. ഇതിനുമുമ്പും കേരളത്തെ ഞെട്ടിച്ച ദുരന്തമേഖലകളിൽ സഹായമെത്തിച്ച് ഇവർ മാതൃകയായിരുന്നു. 
തൊടുപുഴയിൽനിന്ന്‌ പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മലയിഞ്ചി മേഖലകളിലേയ്ക്ക് സർവീസ് നടത്തുന്ന അയാൻ, എഎസ്‌കെ എന്നീ ബസുകളുടെ  മൂന്നുദിവസത്തെ കലക്‌ഷനാണ് ദുരിതാശ്വാസത്തിനായി നൽകുന്നത്. ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ചാണ്‌ യാത്രക്കാരിൽനിന്നും ധനസമാഹരണം നടത്തുന്നത്. ദിവസേന എട്ടുബസുകളിൽനിന്ന്‌ അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെയുള്ള ചെലവുകഴിച്ച് ലഭിച്ചിരുന്നത്.
  ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണംപോലും ഇതിൽ നിന്നെടുക്കരുതെന്ന് ബസുടമകൾ നിർദേശിച്ചിട്ടുണ്ട്. ഉടമകളാണ് ഇതിനാവശ്യമായ പണം ജീവനക്കാർക്ക് നൽകുന്നത്. ടിക്കറ്റ് നൽകാതെ ബക്കറ്റുമായാണ് ജീവനക്കാർ യാത്രക്കാർക്കരികിലെത്തുന്നത്. യാത്രക്കാരും തങ്ങളാൽ കഴിയുംവിധം ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.
 ധനസമാഹരണത്തിനുപുറമെ ദുരിത മേഖലകളിലേയ്ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്. വസ്ത്രങ്ങളുൾപ്പെടെയുള്ളവ നൽകാൻ തയ്യാറുള്ളവർ വിവരമറിയിച്ചാൽ വാഹനത്തിലെത്തി ഏറ്റുവാങ്ങും. മങ്ങാട്ടുകവലയിലെ ഇവരുടെ ഓഫീസിൽ കലക്ഷൻ സെന്ററും തുറന്നിട്ടുണ്ട്. ശേഖരിക്കുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിതമേഖലയിലെത്തിച്ച് അധികൃതർക്ക് കൈമാറും.  
 2018-ലെ പ്രളയകാലത്തും ധനസമാഹരണം നടത്തി സഹായമെത്തിച്ചതിനുപുറമെ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും ഇവർ വിട്ടുനൽകിയിരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിതബാധിത മേഖലയിൽ സഹായമെത്തിച്ചു. 
 കോവിഡ്കാലത്ത് രോഗബാധിതരെയും ആരോഗ്യവകുപ്പ് ജീവനക്കാരെയും എത്തിക്കുന്നതിന് വാഹനങ്ങൾ വിട്ടുനൽകിയും മാതൃകാപരമായ പ്രവർത്തനമാണ് ഇവർ നടത്തിയത്. ദുരിതംവിതച്ച മേഖലകളിൽ സഹായമെത്തിക്കാനായി എല്ലാവരും തയ്യാറാകണമെന്ന്  ബസുടമകളായ എ എസ് കെ അബ്ബാസ്, മുഹമ്മദ് സാഹിബ്, സുലൈമാൻ സാഹിബ് എന്നിവർ അഭ്യർഥിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home