കൊച്ചി > മട്ടാഞ്ചേരിക്കടുത്ത് കരുവേലിപ്പടിയിലെ ഫിഷ് പ്രോസസിങ് സ്ഥാപനത്തില്‍നിന്ന് 6000 കിലോ സ്രാവിന്‍ ചിറക് പിടിച്ചെടുത്തു. സ്ഥാപന ഉടമയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു. ഷാഡോ പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന സ്രാവിന്‍ ചിറകുകള്‍ രണ്ട് ഗോഡൌണുകളില്‍നിന്ന് പിടികൂടിയത്.
സംരക്ഷിതജീവി വിഭാഗത്തില്‍പ്പെട്ട കടല്‍സ്രാവിന്റെ ഉണക്കിയ ചിറകുകളാണ് കണ്ടെത്തിയത്. ഈ ചിറകില്‍നിന്നെടുക്കുന്ന നാരുകള്‍ക്ക് കിലോയ്ക്ക് 15,000 രൂപ വിലമതിക്കുമെന്ന് പൊലീസ് പറയുന്നു. ഇത് ശസ്ത്രക്രിയാ നൂലുണ്ടാക്കാനും സൂപ്പ് നിര്‍മാണത്തിനുമാണ് ഉപയോഗിക്കുന്നത്. ഒരു സ്ത്രീയുടെ പേരിലാണ് സ്ഥാപനത്തിന്റെ ലൈസന്‍സ്. സ്ഥാപനം നടത്തുന്നത് മട്ടാഞ്ചേരി സ്വദേശിയാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.
സ്രാവുകളെ കേരളതീരത്തുനിന്ന് പിടികൂടിയതാണോ മറ്റെവിടെയെങ്കിലുംനിന്ന് എത്തിച്ചതാണോ എന്ന് അന്വേഷിക്കും. തുറമുഖം വഴി കൊളംബോയിലേക്ക് കടത്താനാണ് ചിറക് സൂക്ഷിച്ചതെന്നാണ് വിവരം. വനം വകുപ്പിനാണ് തുടരന്വേഷണ ചുമതല.
അതേസമയം ഇന്ത്യയില്‍ സ്രാവുവേട്ട നിരോധിക്കുന്നതിനെപ്പറ്റി വ്യത്യസ്തഅഭിപ്രായങ്ങളുമുണ്ട്. ചൈന, തായ്ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സ്രാവിന്റെ ചിറകുമാത്രമെടുത്ത് ബാക്കി കടലില്‍ ഉപേക്ഷിക്കുന്നത് വ്യാപകമായതോടെയാണ് സ്രാവിനെ പിടിക്കുന്നത് നിരോധിച്ചത്. എന്നാല്‍, ഇന്ത്യയില്‍ അത്തരം സാഹചര്യമില്ലെന്ന് മത്സ്യരംഗത്ത് ഗവേഷണം നടത്തുന്നവര്‍ക്കടക്കം അഭിപ്രായമുണ്ട്. ഇന്ത്യയില്‍ ചിറകുകള്‍ക്കുമാത്രമായി സ്രാവിനെ പിടിക്കാറില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..