കാലടി
അങ്കമാലി ബ്ലോക്ക് പഞ്ചായത്തിൽ മറ്റൂർ ഡിവിഷനിൽപ്പെടുന്ന തോട്ടേക്കാട് എസ്‌സി കോളനിയിൽ താമസിക്കുന്ന ആപ്പിള്ളിശേരിവീട്ടിൽ സജീവനും കുടുംബത്തിനും സർക്കാരിന്റെ സേഫ് പദ്ധതിയിലൂടെ വീടായി. താമസയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു ഇവരുടെ വീട്.
വൈദ്യുതിയും ഉണ്ടായിരുന്നില്ല. ഇത് നേരിട്ട് ബോധ്യപ്പെട്ട അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ ഇക്കാര്യം ജില്ലാ കലക്ടറുടെയും കാലടി സെക്‌ഷന്‍ കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനിയറുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് വിച്ഛേദിച്ചിരുന്ന വൈദ്യുതി പുനഃസ്ഥാപിച്ചു. തുടര്‍ന്ന് വീടിന്റെ പുനരുദ്ധാരണം സേഫ് പദ്ധതിയിൽ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് സംസ്ഥാന ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. അങ്കമാലി പട്ടികജാതി വികസന ഓഫീസർ വീട് സന്ദർശിച്ച് അടിയന്തര റിപ്പോർട്ട് സർക്കാരിന് കൈമാറി. അതോടെ അടിയന്തര പുനരുദ്ധാരണപ്രവൃത്തികൾക്ക് പട്ടികജാതി വികസനവകുപ്പ് മുഖേന രണ്ടുലക്ഷം രൂപ അനുവദിച്ചു. 2023 മാർച്ച് 27ന് ആദ്യഗഡു 50,000 രൂപ സജീവന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയതോടെ പണികൾ ആരംഭിച്ചു. മേയിൽ വീടിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. ബാക്കി നൽകാനുള്ള തുക ഉടൻ വിതരണം ചെയ്യുമെന്നും പട്ടികജാതി വികസന ഓഫീസർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..