മട്ടാഞ്ചേരി > മതിയായ രേഖകള്‍ ഇല്ലാതെ മത്സ്യബന്ധനത്തിലേര്‍പ്പെട്ട മൂന്ന് ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. കൊച്ചി തീരക്കടലില്‍ നടത്തിയ പരിശോധനയിലാണ് ഓശാന, ദര്‍ശനം, കൃഷ്ണകൃപ എന്നീ ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. ബോട്ടിലെ മത്സ്യം ലേലംചെയ്ത വകയില്‍ 3,065,00 രൂപയും പിഴ ഇനത്തില്‍ 97,750 രൂപയും സര്‍ക്കാരിലേക്ക് ഈടാക്കി.
മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളില്‍ രജിസ്ട്രഷന്‍, ഫിഷിങ് ലൈസന്‍സ്, സ്രാങ്കിന്റെ ലൈസന്‍സ്, ബോട്ടിലുള്ള ജോലിക്കാരുടെ തിരിച്ചറിയല്‍രേഖയുടെ പകര്‍പ്പ് എന്നിവ സൂക്ഷിക്കണം. കസ്റ്റഡിയിലെടുത്ത ബോട്ടുകള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. രേഖകള്‍ ഇല്ലാതെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് അറിയിച്ചു.
മറൈന്‍ എന്‍ഫോഴ്സ്മെന്റ് സിഐ കെ ബി ഷിബുകുമാര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ഐ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തത്. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ബോട്ടുകള്‍ക്ക് ഒക്ടോബര്‍ 20 വരെ രജിസ്ട്രേഷന്‍ എടുക്കാവുന്നതാണ്. കൂടാതെ അന്യസംസ്ഥാന ബോട്ടുകള്‍ക്ക് യൂസേഴ്സ് ഫീ അടയ്ക്കണം. ഇതിന്റെ രസീതിന്റെ കോപ്പി ബോട്ടില്‍ സൂക്ഷിക്കുകയും വേണം. കൂടാതെ നിരോധിക്കപ്പെട്ട പെലാജിക് വലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെയും നടപടിയുണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..