വൈപ്പിന്‍> കൊച്ചി തീരക്കടലില്‍ പൂവാലന്‍ചാകര വീണതോടെ തീരത്ത് ഉത്സവമായി. ചൊവ്വാഴ്ച ചേര്‍ത്തല അന്ധകാരനഴി ഭാഗത്താണ് പൂവാലന്‍ ചെമ്മീന്‍ ചാകര കണ്ടത്. വൈപ്പിനിലെ കാളമുക്ക് ഹാര്‍ബറില്‍നിന്നു മത്സ്യബന്ധനത്തിനുപോയ വള്ളങ്ങള്‍ക്ക് ഒരുലക്ഷംമുതല്‍ എട്ടുലക്ഷം രൂപയ്ക്കുവരെ ചെമ്മീന്‍ ലഭിച്ചു. നല്ല വലിയ പൂവാലന്‍ ചെമ്മീനാണ് ലഭിച്ചത്.
ചില വള്ളങ്ങള്‍ക്ക് 100 കൊട്ട ചെമ്മീന്‍വരെ ലഭിച്ചു. കഴിഞ്ഞയാഴ്ച ചെറിയതോതില്‍ പൂവാലന്‍ ചാകര വീണെങ്കിലും വ്യാപകമായി ചെമ്മീന്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഭൂരിഭാഗം വള്ളങ്ങള്‍ക്കും നല്ലരീതിയില്‍ പൂവാലന്‍ ലഭിച്ചു. കിലോയ്ക്ക് 250 രൂപ വീണ ചെമ്മീന്‍ അവസാനമായപ്പോള്‍ 150 വരെ എത്തി. ഈ സീസണില്‍ ഇത്രയും ചെമ്മീന്‍ കരയിലെത്തുന്നത് ആദ്യമാണ്. കച്ചവടക്കാര്‍ക്കും തരകന്മാര്‍ക്കും വിശ്രമമില്ലാത്ത പണിയായിരുന്നു ചൊവ്വാഴ്ച.
വാങ്ങിക്കൂട്ടിയ ചെമ്മീന്‍ വാഹനങ്ങളില്‍ കൊള്ളാതെവന്നതോടെ മോശമാകാതിരിക്കാന്‍ ഹാര്‍ബറില്‍തന്നെ കൂട്ടിയിട്ട് ഐസ് ചെയ്യുകയായിരുന്നു കച്ചവടക്കാര്‍. തുടര്‍ച്ചയായ മഴ കഴിഞ്ഞ് രണ്ടുദിവസം മാനം തെളിഞ്ഞപ്പോഴാണ് കടല്‍ കനിഞ്ഞത്. ചെറുവള്ളക്കാര്‍ക്ക് വേളൂരി തുടങ്ങിയ പൊടിമീനും ലഭിച്ചു. ചെമ്മീന്‍ നല്ലപോലെ എത്തിയതോടെ കാളമുക്കിലെ മത്സ്യസ്റ്റാളുകളിലും വിലയിടിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..