31 March Friday

ഓഷ്യനേറിയത്തിന് പുതുജീവന്‍; ഫിഷ്ഫാമുകളില്‍ സമഗ്രവികസനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 19, 2016

വൈപ്പിന്‍ > പുതുവൈപ്പിനിലെ നിര്‍ദിഷ്ട ഓഷ്യനേറിയം പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കുന്നു. ഇതോടൊപ്പം ഞാറക്കല്‍, മാലിപ്പുറം ഫിഷ്ഫാമുകളുടെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിനും നടപടികളായതായി എസ് ശര്‍മ എംഎല്‍എ അറിയിച്ചു. 

ഓഷ്യനേറിയം, ഫാമുകളുടെ വികസനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഫിഷറീസ്മന്ത്രിക്കു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് നിര്‍ണായകതീരുമാനങ്ങള്‍ ഉണ്ടായത്. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ മാറ്റുന്നതിനും ഓഷ്യനേറിയം പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആഗോള ടെന്‍ഡര്‍നടപടികള്‍ക്ക് തുടക്കംകുറിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതിന്റെ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതല കിറ്റ്കോയെ ഏല്‍പ്പിക്കും. വൈപ്പിന്‍ മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിക്ക് പ്രാഥമികമായി ആവശ്യം വരുന്ന ഫണ്ട് അനുവദിക്കും.

അതേസമയം, ഞാറക്കല്‍, മാലിപ്പുറം ഫിഷ്ഫാമുകളില്‍ അക്വാ ടൂറിസത്തിന്റെ അനന്തസാധ്യത ഉപയോഗപ്പെടുത്തുന്നതിന് ഉതകുന്ന വിശദപദ്ധതിയാണ് എംഎല്‍എ യോഗത്തില്‍ അവതരിപ്പിച്ചത്. മാലിപ്പുറം ഫിഷ്ഫാമിലെ കണ്ടല്‍ക്കാടുകളിലെ മാലിന്യം നീക്കംചെയ്ത് തോടുകളും നടപ്പാതകളും ശുചീകരിക്കുക, കണ്ടല്‍ക്കാട് പാര്‍ക്കായി വികസിപ്പിച്ച് നടപ്പാതകളും ചെറിയ തോടുകള്‍ക്ക് കുറുകെ പാലങ്ങളും നിര്‍മിക്കുക, വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിന് ബെഞ്ചുകളും ഊഞ്ഞാലുകളും നിര്‍മിക്കുക, കണ്ടല്‍ക്കാട്ടിലെ തടാകങ്ങളില്‍ നീന്തല്‍ക്കുളമുണ്ടാക്കി കടല്‍വെള്ളം നിറച്ച് വിനോദസഞ്ചാരികള്‍ക്ക് നീന്താനുള്ള സൌകര്യമുണ്ടാക്കുക, നീന്തല്‍കഴിഞ്ഞ് നല്ല വെള്ളത്തില്‍ കുളിക്കാന്‍ കുളിമുറിയും കക്കൂസും നിര്‍മിക്കുക, കണ്ടല്‍ക്കാട്ടിലെ മറ്റു തടാകങ്ങള്‍ ശുദ്ധീകരിച്ച് ചെമ്മീനും മീനും വളര്‍ത്താന്‍ സൌകര്യമൊരുക്കുക, അതിര്‍ത്തിതിരിച്ച് കമ്പിവേലി കെട്ടുക, കുട്ടികള്‍ക്ക് പാര്‍ക്ക് തയ്യാറാക്കുക, കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനും അസ്തമയം കാണുന്നതിനും മഴക്കാലത്ത് കടല്‍ക്ഷോഭം ആസ്വദിക്കുന്നതിനും സൌകര്യപ്രദമായവിധം കടല്‍ഭിത്തിയില്‍ കയറുന്നതിന് ഏണിപ്പടികളും ഓലക്കുടകളും സ്ഥാപിക്കുക, ടൂറിസ്റ്റുകള്‍ക്ക് വര്‍ണമത്സ്യങ്ങളെ കാണുന്നതിന് അക്വേറിയവും അവ വാങ്ങുന്നതിന് വില്‍പ്പനസ്റ്റാളും സജ്ജീകരിക്കുക, കവാടത്തിനു സമീപം കോണ്‍ഫറന്‍സ് ഹാളും ഓഫീസും ടിക്കറ്റ്കൌണ്ടറും നിര്‍മിക്കുക, ഫാമിലേക്കുള്ള നടപ്പാതയില്‍ ഗാര്‍ഡന്‍ ടൈല്‍ വിവരിക്കുക, ജലവോളിബോള്‍ കോര്‍ട്ട് സജ്ജീകരിക്കുക, മഴക്കാലത്ത് മഴ ആസ്വദിക്കാനും മത്സ്യക്കുളത്തിനു നടുവിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനും രണ്ടു ഷെഡ്ഡ് നിര്‍മിക്കുക, ടൂറിസ്റ്റുകള്‍ക്ക് ചീനവല വലിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കുക, കണ്ടല്‍ക്കാടിനുള്ളില്‍ വിവിധ ഭാഗങ്ങളിലായി അഞ്ചു കോട്ടേജ് നിര്‍മിക്കുക, ഫാമിന്റെ ഉള്ളില്‍ ബണ്ടിനോടു ചേര്‍ന്ന് താഴ്ചയുള്ള സ്ഥലങ്ങളില്‍ കേജറുകള്‍ സ്ഥാപിച്ച് മീന്‍ വളര്‍ത്തുക, മീന്‍ കാണുന്നതിനും ടൂറിസ്റ്റുകള്‍ക്ക് മീന്‍ തെരഞ്ഞെടുക്കുതിനുമുള്ള സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുക, തെരഞ്ഞെടുത്ത മീന്‍ പാകംചെയ്തുനല്‍കുന്നതിന് റസ്റ്റോറന്റില്‍ സൌകര്യമൊരുക്കുക, ഫാമിന്റെ മറ്റൊരു ഭാഗത്തായി അടിച്ചില്‍ കുത്തി വേര്‍തിരിച്ച് താറാവ്വളര്‍ത്തുകേന്ദ്രം സ്ഥാപിക്കുക. ഫാമിന്റെ പിറകില്‍ പച്ചക്കറി കൃഷിചെയ്യുക തുടങ്ങിയ ബൃഹത്തായ നിര്‍ദേശങ്ങള്‍ ഫാമിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുന്നു.

പദ്ധതി നടപ്പാക്കുന്നതിന് താല്‍പ്പര്യമുള്ള ഏജന്‍സികളെ ക്ഷണിച്ച്്്് രാണ്ടഴ്ചയ്ക്കകം നോട്ടിഫിക്കേഷന്‍ നല്‍കും. വിശദമായ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് രണ്ടുമാസം സമയം നല്‍കും. ഇതിനുശേഷം വകുപ്പുമന്ത്രിയും എംഎല്‍എയും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് പദ്ധതിക്ക് അംഗീകാരംനല്‍കും. ഫിഷറീസ്മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മത്സ്യഫെഡ് ചെയര്‍മാന്‍, ഫിഷറീസ് സെക്രട്ടറി, മത്സ്യഫെഡ് എംഡി, അഡാക് എംഡി, ഫിഷറീസ് ഡയറക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top