Deshabhimani

കാൽനടയ്ക്ക്‌ ഇടമില്ലാതെ അത്താണിയിലെ ദേശീയ പാതയോരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 18, 2024, 02:07 AM | 0 min read


നെടുമ്പാശേരി
ദേശീയപാത 544ൽ നെടുമ്പാശേരി വിമാനത്താവളം റോഡ് സിഗ്നൽ ജങ്ഷൻമുതൽ അത്താണി സിഗ്നൽവരെയുള്ള പാതയോരത്ത് കാൽനടയാത്രക്കാർക്ക് ദുരിതയാത്ര. ഇരു സിഗ്നലുകൾക്കും ഇടയിൽ സമീപത്തെ അസീസി ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും പ്രദേശവാസികളുമാണ് ഏറെ വലയുന്നത്. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്താണ് കാൽനടയാത്ര പ്രയാസം. ഈ ഭാഗത്ത് റോഡ് വീതി കൂട്ടി നിർമിക്കുന്നതിന് ജങ്ഷൻ വികസനപദ്ധതിയിൽ ഉൾപ്പെടുത്തി 18 വർഷംമുമ്പ് ഭൂമി ഏറ്റെടുത്തെങ്കിലും, ദേശീയപാത അതോറിറ്റി ഒരു നിർമാണപ്രവർത്തനവും നടത്തിയിട്ടില്ല. ഇടപ്പള്ളിമുതൽ മണ്ണുത്തിവരെയുള്ള ദേശീയപാതയിൽ ഏറ്റവും ഇടുങ്ങിയ റോഡാണ് ഇവിടെ. വിമാനത്താവളത്തിൽനിന്ന് നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗത്ത്, കാൽനടയാത്രയും സൈക്കിൾ യാത്രയും ദുഷ്കരമായത് ബാധിക്കുന്നത് പ്രദേശവാസികളെയാണ്. അത്താണിയിലെ കടകളിൽ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന് എത്താൻപോലും പ്രയാസമുള്ളതായി നാട്ടുകാർ പറയുന്നു. കാൽനടക്കാരും സൈക്കിൾ യാത്രക്കാരും നിരന്തരം അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ ദേശീയപാത ഏറ്റെടുത്ത ഭൂമിയിൽ റോഡ് വീതി കൂട്ടി നിർമിക്കണമെന്ന് സിപിഐ എം അത്താണി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പി ആർ സുരേഷ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 



deshabhimani section

Related News

View More
0 comments
Sort by

Home