കവളങ്ങാട്
മക്കളെയുംകൊണ്ട് ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലെന്ന് ബഡ്‌സ് സ്‌കൂളിൽനിന്ന് പുറത്താക്കിയ ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കൾ. പോത്താനിക്കാട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുപ്പുസമരം നടത്തുകയായിരുന്നു അവർ. മക്കൾക്ക് ലഭിക്കേണ്ട 28,500 രൂപയുടെ ഗ്രാന്റും ഈ വർഷം നഷ്ടമാകുന്ന സ്ഥിതിയാണ്.
സമീപ പഞ്ചായത്തായ പല്ലാരിമംഗലത്ത് കുട്ടികളെ ചേർക്കാൻ പറയുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നടപടി ധിക്കാരമാണ്. മാത്രമല്ല, അവിടെ കുട്ടികൾക്ക് പ്രവേശനം നൽകിയാലും സ്‌കൂൾ ബസ് അടക്കമുള്ള സൗകര്യങ്ങൾ ഇത്രയും ദൂരത്തിൽ ഏർപ്പെടുത്താൻ സാധിക്കില്ല. കുട്ടികളുടെ പേരിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയും പഞ്ചായത്ത് വകമാറ്റി ചെലവഴിച്ചു. 20 വർഷമായി തുടരുന്ന സ്‌കൂളാണ് ഈ ഭരണസമിതി വന്നശേഷം പൂട്ടിയത്.
2010ൽ വൃദ്ധ വികലാംഗ ക്ഷേമവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ആറ് മുറികളുള്ള കെട്ടിടം പണിതെങ്കിലും അതിൽ നാല് മുറികളും സ്വകാര്യവ്യക്തിക്ക് വാടകയ്‌ക്ക് കൊടുത്തു. അവശേഷിക്കുന്ന രണ്ട് മുറികൾ പഞ്ചായത്ത് സ്‌റ്റോർ റൂമും ആക്കി. ഞങ്ങൾ ഇപ്പോൾ പെരുവഴിയിലാണെന്നും ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ സിപിഐ എം നടത്തിയ സമരത്തിന് പൂർണ പിന്തുണ നൽകിയാണ് പഞ്ചായത്തിലെത്തിയതെന്നും ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ചിന്നമ്മ ഔസേപ്പ്, സോളി സതീഷ് എന്നിവർ ‘ദേശാഭിമാനി’യോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..