30 March Thursday

ടാങ്കില്‍ പുളയ്ക്കുന്ന മത്സ്യം; മുകളില്‍ മെറ്റലില്‍ ജൈവകൃഷി

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2017


കൊച്ചി > മണ്ണും വളവും ആവശ്യമില്ലാതെ ജൈവപച്ചക്കറിയും  മീനും കൃഷി ചെയ്യാന്‍ സൌകര്യമൊരുക്കുന്ന അക്വാപോണിക്സ് പ്രോത്സാഹിപ്പിക്കാന്‍ പള്ളിപ്പുറം സര്‍വീസ് സഹകരണബാങ്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചറിയാന്‍ പൊതുജനത്തിന് അവസരം. സിപിഐ എം ജില്ലാ കമ്മിറ്റി രാജേന്ദ്രമൈതാനിയില്‍ ഒരുക്കിയിരിക്കുന്ന ജൈവ കാര്‍ഷിക വിപണനമേളയിലാണ് അക്വാപോണിക്സ്കൃഷി രീതിയെക്കുറിച്ച് വിശദീകരിക്കുന്ന സ്റ്റാളുള്ളത്. വേറിട്ട പ്രവര്‍ത്തനവിജയത്തിന്റെ മാതൃകകാണാന്‍ സ്റ്റാളില്‍ സന്ദര്‍ശകരുടെ വന്‍തിരക്കാണ്.

മണ്ണും വളവുമില്ലാതെ മെറ്റല്‍ക്കൂനയില്‍ ഒന്നാന്തരം ജൈവപച്ചക്കറി വിളയിക്കാമെന്നും രുചിയേറിയ ജൈവമത്സ്യങ്ങള്‍കൂടി ഒപ്പം മുറ്റത്ത് വളര്‍ത്താമെന്നും പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ് പള്ളിപ്പുറം ബാങ്കധികൃതര്‍. ബാങ്കിന്റെ സഹായത്തോടെ പള്ളിപ്പുറം പഞ്ചായത്തില്‍ ഇതിനകം 130 അക്വാപോണിക്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. എംപിഇഡിഎയുടെയും സംസ്ഥാന ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയാണ് ബാങ്ക് ഈ സംരംഭങ്ങള്‍ക്ക് സഹായങ്ങളൊരുക്കിയത്.

താഴെ മത്സ്യം വളര്‍ത്തുന്ന ടാങ്ക്, അതിനുമുകളിലെ മെറ്റല്‍ ബെഡില്‍ പച്ചക്കറിക്കൃഷി. മണ്ണും വളവും വേണ്ട, പച്ചക്കറിക്കൃഷിക്ക്. ചെടിക്കാവശ്യമായ മൂലകങ്ങളും മറ്റും കിട്ടുന്നത് മീന്‍വളര്‍ത്തുന്ന വെള്ളത്തില്‍നിന്ന്. ഈ വെള്ളംതന്നെ മെറ്റലിലൂടെ അരിച്ചിറങ്ങി ടാങ്കിലേക്കിറങ്ങും. പരസ്പര പൂരകമായ കൃഷിക്കുള്ള വിത്തും മറ്റ് സൌകര്യങ്ങളുമൊരുക്കാനുള്ള ധനസഹായം ബാങ്ക് വായ്പയായി നല്‍കും. ആറു മാസം കഴിഞ്ഞുമതി തിരിച്ചടവ്. അതും പലിശയില്ലാതെ. വീട്ടുമുറ്റത്ത് മീനും പച്ചക്കറിയും വളര്‍ത്തിയാല്‍ വിളവെടുത്ത് വില്‍ക്കാനാകുമോയെന്നും ആശങ്ക വേണ്ട. വിപണി ബാങ്ക് ഒരുക്കുന്ന വില്‍പ്പന കൌണ്ടര്‍ തന്നെ.

രാജേന്ദ്രമൈതാനിയിലെ സ്റ്റാളില്‍ കൃഷിരീതി വിവരിക്കാന്‍ കര്‍ഷകരുണ്ട്. സ്വന്തം വീട്ടുമുറ്റത്തെ കൃഷിയിലൂടെ അവര്‍ നേടുന്ന ലാഭവും കാര്‍ഷിക വൃത്തിയുംതന്നെയാണ് അനുഭവസമ്പത്ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top